Story written by Anju Thankachan
വിവാഹമേ വേണ്ടെന്ന നിലപാടിൽ ജീവിക്കുന്ന ഒരാളാണ്ഞാൻ. എന്റെ പിറകെയിങ്ങനെ നടന്നിട്ട് ഒരു കാര്യവുമില്ല. അയാൾ അവളോട് ക്ഷോഭിച്ചു.
അതിന് ചേട്ടൻ ദേഷ്യപ്പെടേണ്ട കാര്യമുണ്ടോ?? മനസ്സിൽ തോന്നിയ ഇഷ്ടം ഞാൻ തുറന്നു പറഞ്ഞെന്നു മാത്രമേയുള്ളൂ. അതിനപ്പുറം ഞാനൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കില്ല. ദേവി മെല്ലെ ചിരിച്ചു…
അയാൾ അവളെ മറികടന്ന് മുന്നോട്ടുപോയി.
പ്രണയം….കാ.മം….എന്നിങ്ങനെയുള്ള ഒരു വിചാരവും തന്റെയുള്ളിലില്ല,
എല്ലാ മനുഷ്യരും, വിവാഹിതരായി മക്കളെ ജനിപ്പിച്ച്, കുറെ കാലം ജീവിച്ച്, വെറുതെ മരിച്ചുപോകുന്നു. അവരിൽ ഒരാളാവാൻ തനിക്ക് തെല്ലും താല്പര്യമില്ല.
തന്റെ നടത്തം ആത്മീയതയിലേക്കാണ്…
വിശാലമായ പ്രപഞ്ചത്തിൽ ഭൂമിയെന്ന ഈയൊരു ഗ്രഹത്തിൽ മാത്രമേ മനുഷ്യവാസമുള്ളോ എന്നയാൾ ഇടയ്ക്ക് ചിന്തിക്കാറുണ്ട്…..
മനുഷ്യന്റെ അറിവുകൾക്കും കണ്ടുപിടുത്തങ്ങൾക്കുമെല്ലാം ഒരു പരിധിയുണ്ട്. ഒരുപക്ഷേ മറ്റേതെങ്കിലും ഗ്രഹങ്ങളിൽ മനുഷ്യർ ജീവിക്കുന്നുണ്ടാകുമോ…??
അയാൾ ഓർക്കുകയായിരുന്നു, ഒരിക്കൽ താനും കുടുംബവും സഞ്ചരിച്ച വാഹത്തിന് അപകടം സംഭവിച്ചു.
മ.ര.ണത്തിന്റെ കൈകളിലേക്ക്താ ൻ പതിയെ നീങ്ങിയ ഒരു നിമിഷമുണ്ട്.
പറഞ്ഞാൽ ആരും വിശ്വസിക്കില്ല
ഒറ്റ നിമിഷം കൊണ്ട്, എന്റെ ജനനം മുതൽ അപകടം നടന്ന സമയം വരെയുള്ള തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളെല്ലാം ഒരു സിനിമ പോലെ കൃത്യമായി തന്റെ ഓർമ്മയിൽ തെളിഞ്ഞുവന്നിരുന്നു… ഞാനേതോ ജലാശയത്തിൽ മുങ്ങിത്താഴുന്നതും. എങ്ങനെയോ എവിടെയോ പിടിച്ചു കയറി, ഏതോ ഒരു നേർത്ത, മിനുമിനുപ്പും, വഴുക്കലുമുള്ള ഒരു ഗുഹയിലൂടെ താൻ അതിവേഗം എങ്ങോട്ടോ ഒഴുകി നീങ്ങുന്നതും, കണ്ണ് തുളയ്ക്കുന്ന ഒരു പ്രകാശത്തിലേക്ക് ഞാൻ നടന്നു കയറുന്നതും, ഇപ്പോഴും തന്റെ ഓർമ്മയിൽ അതേ പോലെയുണ്ട്….
കാത് തുളയ്ക്കുന്ന ഏതോ ഹുങ്കാരശബ്ദം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.
തീർത്തും ഭാരമില്ലാതെ ഞാൻ എവിടെയോ ഒഴുകി നീന്തുന്നതും….. കടുത്ത നിശബ്ദതയും… ഒക്കെയൊരു സ്വപ്നം പോലെ ദാ…ഇപ്പോഴും തന്റെയുള്ളിലുണ്ട്.
തന്റെ പ്രിയപ്പെട്ട അച്ഛന്റേയും, അമ്മയുടെയും, താൻ ജനിക്കും മുൻപ് മരണപ്പെട്ട, താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ സഹോദരിയെയും താൻ കണ്ടുമുട്ടിയ നിമിഷം, അവരുടെ അടുത്തേക്ക് താൻ നടന്നടുത്ത ആ നിമിഷം, കഠിനമായ ഒരു വെളിച്ചം വന്ന് കണ്ണുകളിൽ തറച്ചു…
കണ്ണുകൾ ചിമ്മിയടച്ച നേരം തനിക്ക് മുൻപിൽ അതെല്ലാം അപ്രത്യക്ഷമായി.
പിന്നീട് ദിവസങ്ങൾക്കുശേഷമാണ് താൻ അറിഞ്ഞത് തന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും അപകടത്തിൽ മരിച്ചു പോയെന്ന്. താൻ മാത്രം ജീവിതത്തിലേക്ക് തിരികെ വന്നുവെന്നും.
താനും മരണത്തിന്റെ കൈകളിലേക്ക് പോയി തിരിച്ചു വന്ന ഓർമ്മകളെക്കുറിച്ച് പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല…
സത്യമായിട്ടും മരണത്തിനപ്പുറം ഒരു ലോകമുണ്ട്.
പിന്നങ്ങോട്ട് ജീവിതം അലച്ചിലിന്റേതായിരുന്നു.
ഏറ്റം ശാന്തമായ ഇടങ്ങളിൽ തീർത്തും മൗനത്തിൽ, താനീ ഭൂമിയെ വീക്ഷിക്കാൻ തുടങ്ങി….
നാം ഓരോ ഉടലിൽ നിന്നും അടുത്ത ഉടലിലേക്ക് പരകായ പ്രവേശം നേടുന്ന വെറും ആത്മാക്കൾ മാത്രമാണെന്ന് തനിക്ക് തോന്നി…
കാറ്റുപോലെ…. തുടക്കവുമൊടുക്കവുമില്ലാതെ, നാമെല്ലാം ജീവിതമെന്ന ഏതോയിടങ്ങളി ലൂടെയങ്ങനെ പാഞ്ഞു പോകുകയാണ്…
തന്റെയീ ജീവിതം ആത്മീയപാതകളിലൂടെയാണ്…
അവിടെ കേവലം പ്രണയത്തിനോ, ശാ.രീരിക സുഖങ്ങൾക്കോ താൻ തെല്ലും പ്രാധാന്യം നൽകുന്നില്ല.അപ്പോൾ പിന്നെ പ്രണയം പറഞ്ഞു വരുന്ന പെൺകുട്ടിയെ ഒഴിവാക്കുകയ ല്ലാതെ മറ്റെന്തു ചെയ്യും??
അയാൾ മുന്നോട്ട് നടന്നു….
ദേവി… അവൾ വിശാല മനസ്സുള്ളവളായിരുന്നു.
ഒറ്റയാളിൽ മാത്രം പ്രണയമർപ്പിക്കാൻ മാത്രം പാകപ്പെട്ട മനസ്സായിരുന്നു അവളുടെയുള്ളിൽ തുടിച്ചത്
ആഗ്രഹിച്ച പ്രണയം കിട്ടിയില്ലെങ്കിൽ മറ്റൊരാളിലേക്ക് ആ പ്രണയത്തെ മാറ്റിവെക്കാൻ മാത്രം അവൾക്കറിയില്ലായിരുന്നു.
ഉള്ളിൽ ആ ഒരാൾ മാത്രമാണ്…
പക്ഷേ അയാൾക്കിഷ്ടമില്ലെങ്കിൽ വേണ്ട താൻ ഒരിക്കലും ആ വഴിയിൽ തടസ്സമായി നിൽക്കില്ല.
ദൂരെ മാറി നിന്ന് സ്നേഹിച്ചോളാം…. തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്ന സ്നേഹമല്ല തനിക്കുള്ളിലുള്ളത്.
അല്ലെങ്കിലും നേടാനാവാത്ത പലതും ജീവിതത്തിൽ ഉണ്ടാകുമല്ലോ….
അയാളെ കാണുന്ന നേരങ്ങളിൽ അവൾ കൺനിറയെ നോക്കി നിൽക്കാറുണ്ട്..
അയാളെ നോക്കി നിൽക്കുമ്പോൾ ആത്മാവോളം ഇറങ്ങിച്ചെല്ലുന്ന സന്തോഷം തോന്നുമവൾക്ക്…
അയാളുടെ കൺപീലികളുടെ ചെറു ചലനങ്ങൾ പോലും അവൾക്കറിയാം..
നിങ്ങൾക്കറിയാമോ നിഷേധിക്കപ്പെടുന്ന പ്രണയമാണ് എക്കാലവും മനസ്സിൽ പച്ച പിടിച്ചു നിൽക്കാറുള്ളത്……
പലയിടങ്ങളിലേക്ക് അയാൾ യാത്ര പോകും. ചിലപ്പോൾ മൂന്നു മാസമോ, അതുമല്ലെങ്കിൽ അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷമോ ആണയാൾ നാട്ടിലേക്ക് മടങ്ങി വരിക.
പക്ഷെ, ഇപ്പോഴയാൾ പോയിട്ട് മൂന്ന് വർഷങ്ങൾ കഴിഞ്ഞു.
പോയിട്ട് പിന്നെ അയാൾ തിരികെ വന്നില്ല.
മരണപ്പെട്ടുവെന്ന് ഊഹാപോഹങ്ങൾ തല പൊക്കി.
അയാളുടെ വീടും തൊടിയും ഉടമസ്ഥനില്ലാത്ത വേദനയിൽ മൂകമായി നിന്നു.
തൊടിയിലെങ്ങും പച്ചപ്പ് നിറഞ്ഞു…വെ.ട്ടിക്കളയാനോ പിഴുതു കളയാനോ ആരും വരില്ലെന്ന വിശ്വാസത്തിൽ കളകൾ അതിവേഗം വളർന്നു നിറഞ്ഞു നിന്നു
മുറ്റത്ത് വിരിച്ച് ടൈലിനിടയിൽ കൂടി പോലും ചെറിയ കളകൾ തല പൊന്തിച്ചഹങ്കാരത്തോടെ നിന്നു
ആരും ശുശ്രൂഷിക്കാനില്ലെങ്കിലും ചെടികളെല്ലാം പൂത്തുലഞ്ഞു നിന്നു…
അടച്ചിട്ട ഗേറ്റിനപ്പുറം വീടും, തൊടിയും, കളകളും, പൂക്കളുമെല്ലാം ഉടമസ്ഥനെ കാണാതെ തീർത്തും മൗനമായി നിന്നു.
ചിലപ്പോൾ അവൾ ആ ഗേറ്റിനിപ്പുറം വന്ന് വെറുതെ കുറച്ച് നേരമാ വീടിനു നേർക്ക് നോക്കി നിൽക്കും..
കാറ്റ് ഇടക്കെല്ലാം അവളെ തട്ടിയുണർത്തും..
അയാളെ കണ്ടോ, എന്ന അവളുടെ ചോദ്യത്തിനുത്തരം നൽകാനാവാതെ കാറ്റ് പലവഴി പറന്നു പോകും.
വർഷങ്ങൾ ഓരോന്നായി വീണ്ടും കടന്നു പോയി…
അവളുടെ പ്രിയപ്പെട്ട പിതാവ്ഈ ലോകത്തിൽ നിന്നും വിടപറഞ്ഞു….
വിദേശത്ത് താമസമാക്കിയ സഹോദരന്റെ കുഞ്ഞിനെ നോക്കാനായി അമ്മയും വിദേശത്തേക്ക് പറന്നു.
പറഞ്ഞാൽ അനുസരിക്കാത്ത അവളോട് അവർക്ക് നീരസം തോന്നിയിരുന്നു.
ഏതോ ഒരുത്തനെ സ്നേഹിച്ച് അവന് വേണ്ടി കാത്തിരിക്കുന്ന അവളോട്, അതാരായാലും ആ വിവാഹം നടത്തി തരാമെന്ന് ആങ്ങളയും അമ്മയും പറഞ്ഞതാണ്. പക്ഷെ, അയാൾ തന്നെ തിരിച്ചു സ്നേഹിക്കുന്നില്ല എന്ന ഒറ്റവാക്കിൽ അവൾ അവരുടെ നിർബന്ധങ്ങൾക്ക് തടയിട്ടു…
നിന്നെ സ്നേഹിക്കാത്ത ഒരാൾക്ക് വേണ്ടി എന്തിനാണിങ്ങനെ കാത്തിരിക്കുന്നത്, എന്തിനാ ണിങ്ങനെ ജീവിതം പാഴാക്കുന്നതെന്ന പലരുടെയും ചോദ്യങ്ങൾ പതിയെ കുറഞ്ഞു വന്നു…
അവൾക്ക് വെറും ഭ്രാ.ന്ത്… അല്ലാതെന്ത്..
ഒറ്റക്കായി പോയ ജീവിതത്തിൽ ദേവി തെല്ലും തളർന്നില്ല…
തന്റെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായി, തന്റെ പ്രിയപ്പെട്ട ഒരുവനെ മനസ്സിൽ താലോലിച്ച് അവൾ ജീവിതം മുന്നോട്ട് കൊണ്ടുപോയി.
തീരെ പ്രതീക്ഷിക്കാതെ ഏഴാമത്തെ വർഷത്തിൽ അയാൾ തിരികെ വന്നു.
അയാളെ കണ്ട മാത്രയിൽ അവൾ ഒതുങ്ങി നിന്ന്, കണ്ണിമയ്ക്കാതെ ആ മുഖത്തേക്ക് നോക്കി, എന്തുകൊണ്ടോ അവൾക്കപ്പോൾ കരച്ചിൽ വന്നു…
മുടിയും താടിയും നീട്ടി അയാളൊരു ഭ്രാന്തനെ പോലെ…..
അയാൾ അവളെ കടന്നു പോകാനാഞ്ഞു.
എവിടെയായിരുന്നു…?? അവൾ മെല്ലെ ചോദിച്ചു.
അയാൾ ഒന്ന് നിന്നു.
അറിയില്ല.. ഏതോ ഇടങ്ങളിൽ… നിത്യമായ മോക്ഷമാർഗം തേടിയലഞ്ഞു ഒന്ന് മാത്രം തിരിച്ചറിഞ്ഞു, ജീവിക്കുക…. അതിനായി പറഞ്ഞു വിട്ടിരിക്കുകയാണ്…. നമ്മളെ… അമിതമായി ചിന്തിക്കാതിരിക്കുക, ഈ നിമിഷത്തെ മാത്രം സ്നേഹിക്കുക… ജീവിതം ക്ഷണികമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇനി ഇവിടെ ഉണ്ടാകും..
അവൾ മറുപടി പറഞ്ഞില്ല…
അയാൾ അത് പ്രതീക്ഷിച്ചതുമില്ല…
ദിവസങ്ങൾ കഴിഞ്ഞു പോയി…
അയാളുടെ തൊടിയിലെ കളകൾ നിലം പൊത്തി…
പച്ചപ്പ് നിറഞ്ഞ പായലുകൾ വീടിന്റെ ചുമരിൽ നിന്നും എന്നേക്കുമായി നിലം പതിച്ചു…
അയാളുടെ വീടും പരിസരവും വെളിച്ചം നിറഞ്ഞു, നിറങ്ങൾ പടർന്നു….
രണ്ടിടങ്ങളിൽ രണ്ട് മനുഷ്യർ….
അയാൾ പറഞ്ഞത് ശരിയാണ്…. നിത്യമായ മോക്ഷമാണ് മനുഷ്യ ജന്മങ്ങൾ തേടുന്നത്…
എന്നാണ് തനിക്കീ ലോകത്തിൽ നിന്നൊരു മടക്കം സാധ്യമാകുക… താനൊരു ഭിക്ഷാoദേഹി ആയിരുന്നു സ്നേഹത്തിന്റെ നാണയത്തുട്ടുകൾക്കായി തന്റെ ഭിക്ഷാപാത്രവുമായി താൻ അയാൾക്ക് മുമ്പിലെത്തി, ഒരിക്കൽ പോലും ഒരു ചെറുനാണയത്തുട്ട് പോലുമയാൾ തനിക്ക് നൽകിയില്ല. ഞാനിപ്പോൾ ദരിദ്രയാണ് തീർത്തും ദരിദ്ര… ദേവി ഉറക്കെ ചിരിച്ചു….. പിന്നെ കരഞ്ഞു…
ഒറ്റക്കായ മനുഷ്യരുടെ ചിന്തകളിൽ ഭ്രാ.ന്ത് നിറയും… താനിപ്പോൾ ഒരു ഭ്രാ.ന്തിയാണോ?? അവൾ സ്വയം ചോദിച്ചു.
അല്ല…. അല്ലേയല്ല… ആരില്ലെങ്കിലും താൻ ജീവിക്കും.
ജീവിതം ജീവിച്ചു മാത്രംതീർക്കപ്പെടേണ്ടതാണ്..
അവൾ കടന്നു പോകുന്ന വഴികളിൽ ഒരുനാൾ അയാൾ കാത്തു നിന്നു.
അവൾ അയാളെ മിഴിച്ചു നോക്കി….
ഞാനും തന്നെ പോലെയാണ്, പിന്നാലെ വരില്ല. ശല്യപ്പെടുത്തുന്നില്ല. എങ്കിലും ദൂരെ നിന്ന് ഞാൻ തന്നെ സ്നേഹിച്ചോട്ടെ…??? അയാൾ ചോദിച്ചു.
അവൾ മറുപടി പറഞ്ഞില്ല.മുന്നോട്ട് നടന്നു നീങ്ങി..
പിന്നെ ഒന്ന് നിന്നു, മെല്ലെ തിരിഞ്ഞു നോക്കി. അയാൾ തന്നെ നോക്കിനിൽക്കുകയാണ്. ജീവിതത്തെ കുറിച്ചമിത പ്രതീക്ഷയില്ലാത്ത രണ്ട് മനുഷ്യർ…
അവൾ കൈകൾ നീട്ടി….
അവൾ നീട്ടിയ കൈകളിൽ പിടിക്കുമ്പോൾ അയാളുടെ കണ്ണുകളിൽ രണ്ട് നീല നക്ഷത്രങ്ങൾ തിളങ്ങി…..
തിളക്കമേറിയ ആ നക്ഷത്രങ്ങളിൽ തെളിഞ്ഞ തന്റെ പ്രതിബിംബം കണ്ടവളങ്ങനെ സ്വയം മറന്നു നോക്കി നിന്നു…
