സ്റ്റോറി by JK
“ആരുഷിയുടെ അച്ഛനല്ലേ? ഇത് അവളുടെ സ്കൂളിൽ നിന്നാണ്, നിങ്ങൾക്ക് ഇപ്പോൾ തന്നെ ഒന്ന് ഇവിടം വരെ വരാൻ കഴിയുമോ പേടിക്കേണ്ട കേട്ടോ പ്രശ്നം ഒന്നുമില്ല!”
ജോലിയിൽ തിരക്കിൽ ആയിരുന്നപ്പോൾ ശ്യാമിന്റെ ഫോണിലേക്ക് വന്ന കോൾ ആയിരുന്നു അത്.
പ്രശ്നമൊന്നുമില്ല എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് മുതൽ വല്ലാത്ത ഒരു ടെൻഷൻ പോലെ.
കാര്യങ്ങൾ എല്ലാം മാനേജറെ ഏൽപ്പിച്ച് ശ്യാം വേഗം എഴുന്നേറ്റു.
ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ശ്യാമിന്റെ നെഞ്ച് പടപടാ ഇടിക്കുകയായിരുന്നു.
‘പേടിക്കേണ്ട’ എന്ന് അവർ പറഞ്ഞെങ്കിലും ഒരു അച്ഛന്റെ മനസ്സിന് അങ്ങനെ പെട്ടെന്ന് സമാധാനിക്കാൻ കഴിയില്ലല്ലോ.
ശ്യാം വേഗം തന്നെ ബൈക്കുമെടുത്ത് സ്കൂളിലേക്ക് പാഞ്ഞു. വഴിയിലുടനീളം മകളുടെ മുഖം മാത്രമായിരുന്നു അവന്റെ മനസ്സിൽ.
ആറാം ക്ലാസിലാണ് ശ്യാമിന്റെ മകൾ ആരുഷി പഠിക്കുന്നത്.
ശ്യാമിന്റെ ഭാര്യ അവരെ ഇട്ടേച്ചുപോയതാണ്. ആരുഷിക്ക് വളരെ ചെറിയ പ്രായമുള്ളപ്പോഴാണ് അവൾ പോയത്.
അതുകൊണ്ടുതന്നെ ഒരു അമ്മയുടെ സ്നേഹമോ പരിചരണമോ എന്താണെന്ന് ആരുഷിക്ക് അറിയില്ലായിരുന്നു.
മകളെ ഒരു കുറവും അറിയിക്കാതെ വളർത്താൻ ശ്യാം പരമാവധി ശ്രമിക്കുന്നുണ്ട്.
എങ്കിലും ഒരു സ്ത്രീക്ക് മാത്രം പറഞ്ഞു കൊടുക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടല്ലോ, അതിലൊന്നും ശ്യാമിന് വലിയ അറിവുണ്ടായിരുന്നില്ല.
സ്കൂളിൽ എത്തിയ ശ്യാം നേരെ ചെന്നത് പ്രിൻസിപ്പലിന്റെ മുറിയിലേക്കാണ്.
അവിടെ ചെന്നപ്പോൾ അവർ ശ്യാമിനെ സ്റ്റാഫ് റൂമിലേക്ക് അമല ടീച്ചറുടെ അടുത്തേക്ക് വിട്ടു.
ശ്യാം ചെന്നപ്പോൾ കണ്ടത് കണ്ണ് തുടച്ചു നില്ക്കുന്ന ആരുഷിയെയും അവളെ ചേർത്തുപിടിച്ചിരിക്കുന്ന അമല ടീച്ചറെയുമാണ്.
ടീച്ചർ ശ്യാമിനെ അടുത്തേക്ക് വിളിച്ചു.
“എന്താ ടീച്ചർ എന്റെ മോൾക്ക് പറ്റിയത്? അവൾക്ക് സുഖമില്ലേ?”
ശ്യാം പേടിയോടെ ചോദിച്ചു,
അമല ടീച്ചർ ശ്യാമിനെ കുറച്ചു മാറി നിർത്തി കാര്യങ്ങൾ ശാന്തമായി പറഞ്ഞു കൊടുത്തു.
“”ഇന്ന് ഇന്റർവെൽ സമയത്ത് ബാത്റൂമിൽ പോയപ്പോൾ അടിവസ്ത്രത്തിൽ മുഴുവൻ ബ്ലഡ് കണ്ട് കുട്ടി ആകെ പേടിച്ചുപോയി. ഈ സമയത്ത് പെൺകുട്ടികൾക്ക് ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് എന്തുകൊണ്ടാണ് ആ കുട്ടിയുടെ അമ്മ മുൻപ് തന്നെ കുട്ടിക്ക് പറഞ്ഞു കൊടുക്കാതിരുന്നത്??””
അമല ടീച്ചർ ചോദിച്ചപ്പോൾ ശ്യാമിന്റെ മുഖം മാറി… അയാൾക്ക് ഒരു മറുപടിയും ഉണ്ടായിരുന്നില്ല പറയാൻ..
അവൾക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ആ പ്രായത്തിൽ പെൺകുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് അവൾക്ക് ഒരു അറിവും ഉണ്ടായിരുന്നില്ല.
ചോ,ര കണ്ടപ്പോൾ തനിക്ക് എന്തോ വലിയ രോഗം വന്നു എന്ന് കരുതി അവൾ ആകെ ഭയന്നു.
പേടി കാരണം അവൾ ക്ലാസിൽ ആരോടും മിണ്ടാതെ ബെഞ്ചിൽ തല ചായ്ച്ചു കിടന്ന് ഒറ്റയ്ക്ക് ഇരുന്ന് കരയുകയായിരുന്നു.
ആ സമയത്താണ് അമല ടീച്ചർ ക്ലാസിലേക്ക് വരുന്നത്.
ആരുഷി കരയുന്നത് കണ്ട് ടീച്ചർ അവളുടെ അടുത്തുചെന്നു.
കുഞ്ഞിനോട് ഏറെനേരം എന്താണ് എന്ന് ചോദിച്ചിട്ടും അവൾ കാര്യം ഒന്നും പറഞ്ഞില്ല.
അവൾ പേടിച്ച് വിറയ്ക്കുകയായിരുന്നു. ഒടുവിൽ ടീച്ചർ അവളെ തലോടി, സമാധാനത്തോടെ സ്നേഹപൂർവ്വം ചോദിച്ചപ്പോൾ അവൾ കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞു.
കാര്യം മനസ്സിലായ അമല ടീച്ചർ ആദ്യം അവളെ ആശ്വസിപ്പിച്ചു. ഇതൊരു രോഗമല്ലെന്നും എല്ലാ പെൺകുട്ടികൾക്കും ഒരു പ്രത്യേക പ്രായത്തിൽ ഉണ്ടാകുന്ന സ്വാഭാവികമായ കാര്യമാണെന്നും പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
അവളെ ബാത്റൂമിൽ കൊണ്ടുപോയി വൃത്തിയാക്കി, സാനിറ്ററി പാഡ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് കാണിച്ചു കൊടുത്തു.
സ്വന്തം അമ്മയെപ്പോലെയാണ് ടീച്ചർ ആ സമയത്ത് ആരുഷിയെ നോക്കിയത്.
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ശ്യാമിന്റെ കണ്ണ് നിറഞ്ഞു.
മകൾ ഒരു വലിയ കുട്ടി ആയിരിക്കുന്നു. ഈ സമയത്ത് കൂടെയുണ്ടാകേണ്ട അമ്മ അവൾക്കില്ല. ഒരു അച്ഛൻ എന്ന നിലയിൽ തനിക്ക് ഇത്തരം കാര്യങ്ങൾ അവൾക്ക് പറഞ്ഞു കൊടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമം ശ്യാമിനെ വല്ലാതെ അലട്ടി.
ശ്യാം ടീച്ചറോട് നന്ദി പറഞ്ഞു.
”ശ്യാം സാർ, വിഷമിക്കേണ്ട. കുട്ടിയുടെ അമ്മ എവിടെയാണ്?” അമല ടീച്ചർ ചോദിച്ചു.
“അവൾ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് ടീച്ചർ. ഇപ്പോൾ ആരുഷിക്ക് ഞാൻ മാത്രമേയുള്ളൂ. എനിക്ക് ഇത്തരം കാര്യങ്ങളിൽ വലിയ അറിവില്ലായിരുന്നു. അതുകൊണ്ടാണ് അവളോട് ഒന്നും പറയാതിരുന്നത്.”
ശ്യാം തലതാഴ്ത്തി പറഞ്ഞു,.
ശ്യാമിന്റെയും മകളുടെയും ഈ അവസ്ഥ കണ്ട് അമല ടീച്ചറുടെ മനസ്സ് അലിഞ്ഞു.
അമ്മയില്ലാത്ത ആ കുഞ്ഞിന്റെ അവസ്ഥ ടീച്ചറെ വല്ലാതെ സങ്കടപ്പെടുത്തി.
അന്ന് ശ്യാം ആരുഷിയെയും കൂട്ടി വീട്ടിലേക്ക് പോയി. ആ സംഭവത്തിന് ശേഷം അമല ടീച്ചർക്ക് ആരുഷിയോട് ഒരു പ്രത്യേക സ്നേഹമായിരുന്നു.
ദിവസവും സ്കൂളിൽ വെച്ച് ടീച്ചർ അവളുടെ അടുത്തുചെന്ന് കാര്യങ്ങൾ അന്വേഷിക്കും.
ആരുഷിക്ക് എന്തെങ്കിലും സംശയങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കിൽ അവൾക്ക് ഇപ്പോൾ അമല ടീച്ചറോട് പറയാം എന്നൊരു ധൈര്യം വന്നു.
അമ്മയില്ലാത്ത ആ കുഞ്ഞിനെ ടീച്ചർ സ്വന്തം മകളെപ്പോലെ നോക്കാൻ തുടങ്ങി.
ആരുഷിയും ടീച്ചറെ ഒരുപാട് ഇഷ്ടപ്പെട്ടു. അവൾ വീട്ടിൽ വന്നാൽ ടീച്ചറെക്കുറിച്ച് മാത്രമായിരുന്നു സംസാരിച്ചിരുന്നത്.
പതുക്കെ പതുക്കെ അമല ടീച്ചറും ശ്യാമും തമ്മിൽ ഫോണിൽ സംസാരിക്കാൻ തുടങ്ങി.
ആരുഷിയുടെ പഠന കാര്യങ്ങളും അവളുടെ ആരോഗ്യ കാര്യങ്ങളും സംസാരിക്കാനാണ് വിളിച്ചു തുടങ്ങിയതെങ്കിലും, അവർക്കിടയിൽ നല്ലൊരു സൗഹൃദം വളർന്നു വന്നു.
അമല ടീച്ചർക്ക് ശ്യാമിനോടും ബഹുമാനം തോന്നി. ഭാര്യ ഉപേക്ഷിച്ചു പോയിട്ടും മകളെ ഇത്രയും നന്നായി വളർത്തുന്ന ഒരു അച്ഛനോട് ടീച്ചർക്ക് വലിയ ബഹുമാനമായിരുന്നു.
ബഹുമാനം എപ്പോഴോ ഇഷ്ടമായി തീർന്നു… ശ്യാമിനോടും ആരുഷിയോടും വല്ലാത്ത ഒരു സ്നേഹം തോന്നി അവർക്ക്…
ആ ജീവിതത്തിൽ അവരുടെ രണ്ടുപേരുടെയും കൂടെ തന്നെയും സങ്കൽപ്പിക്കാൻ ശ്രമിച്ചു…
എന്നാൽ ഒന്നും അമല ടീച്ചർ തുറന്നു പറഞ്ഞില്ല ശ്യാം തന്നെ റിജക്ട് ചെയ്യുമോ എന്ന് ഒരു ടെൻഷൻ അവർക്ക് ഉണ്ടായിരുന്നു..
മാസങ്ങൾ കടന്നുപോയി. ഒരു ദിവസം സ്കൂളിലെ പാരന്റ്സ് മീറ്റിംഗിന് വന്നപ്പോൾ ശ്യാം അമല ടീച്ചറെ കണ്ടു.
അന്ന് സംസാരിക്കുന്നതിനിടയിൽ അമല ടീച്ചർ ചോദിച്ചു, “ശ്യാം, ആരുഷിക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും കൂടെ നിൽക്കാനും ഒരു സ്ത്രീയുടെ സഹായം വേണം. നിങ്ങൾ എന്താണ് ഒരു വിവാഹത്തെക്കുറിച്ച് ആലോചിക്കാത്തത്?”
ശ്യാം അല്പം സങ്കടത്തോടെ പറഞ്ഞു, “എനിക്ക് ആരുഷിയുടെ കാര്യത്തിൽ മാത്രമാണ് ചിന്ത. മറ്റൊരു കല്യാണം കഴിച്ചാൽ അവൾ എന്റെ മകളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. അവളെ സങ്കടപ്പെടുത്തുന്ന ഒരു തീരുമാനവും എനിക്ക് എടുക്കാൻ കഴിയില്ല.”
ഇത് കേട്ടപ്പോൾ അമല ടീച്ചർ പറഞ്ഞു, “അവളെ സ്വന്തം മകളെപ്പോലെ നോക്കാൻ പറ്റുന്ന ഒരാളാണെങ്കിൽ നിങ്ങൾക്ക് സമ്മതമാണോ?” ശ്യാം ടീച്ചറുടെ മുഖത്തേക്ക് നോക്കി.
അമല ടീച്ചറുടെ കണ്ണുകളിൽ ആരുഷിയോടുള്ള ആത്മാർത്ഥമായ സ്നേഹം ശ്യാം കണ്ടു.
ടീച്ചർ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലായിരുന്നു. ആരുഷിയോടുള്ള ഇഷ്ടം കൊണ്ടും, ശ്യാമിന്റെ കുടുംബത്തിന്റെ അവസ്ഥ കണ്ടും ആ കുഞ്ഞിന് ഒരു അമ്മയാകാൻ ടീച്ചർ ആഗ്രഹിച്ചു. ആ ആഗ്രഹം തന്നെ മനസ്സിൽ തന്നെ വച്ചുകൊണ്ടിരുന്നാൽ പ്രിയപ്പെട്ട താൻ ആഗ്രഹിക്കുന്ന ജീവിതം തന്നിൽ നിന്ന് നഷ്ടപ്പെടും എന്ന് അവർക്ക് തോന്നിയിരുന്നു..
അതുകൊണ്ടാണ് രണ്ടും കൽപ്പിച്ച് ശ്യാമിനോട് അവർ കാര്യങ്ങൾ തുറന്നു സംസാരിച്ചത്..
“” ഞാൻ…ഞാൻ പറയാം!!””
എന്നായിരുന്നു ശ്യാമിന്റെ മറുപടി..
ശ്യാം വീട്ടിൽ വന്ന് ആരുഷിയോട് സംസാരിച്ചു. “മോളേ, അമല ടീച്ചർ നമ്മുടെ വീട്ടിലേക്ക് വരുന്നത് മോൾക്ക് ഇഷ്ടമാണോ? ടീച്ചർ മോളുടെ അമ്മയായി വരുന്നത് മോൾക്ക് സന്തോഷമാണോ?”
അത് കേട്ടതും
ആരുഷി സന്തോഷം കൊണ്ട് തുള്ളിച്ചാടി. “എനിക്ക് ഒരുപാട് ഇഷ്ടമാണ് അച്ഛാ! ടീച്ചർ എന്റെ അമ്മയാകുന്നത് എനിക്ക് ഏറ്റവും വലിയ സന്തോഷമാണ്.”
മകളുടെ സന്തോഷം കണ്ടപ്പോൾ ശ്യാമിന്റെ മനസ്സിലെ എല്ലാ ഭയവും മാറി.
ശ്യാം അമല ടീച്ചറുടെ വീട്ടുകാരുമായി സംസാരിച്ചു.
പ്രായത്തിൽ അന്തരം പോരാത്തതിന് രണ്ടാം കെട്ടുകാരൻ ഒരു കുഞ്ഞിന്റെ അച്ഛൻ.. വീട്ടുകാർ ശ്യാമു മായുള്ള വിവാഹത്തിന് എതിർത്തു…
പല രീതിയിൽ അവർ അമലയോട് ഈ ബന്ധം വേണ്ട എന്ന് പറഞ്ഞു എന്നാൽ അമല ഒറ്റക്കാലിൽ നിന്നു…
മനസ്സുകൊണ്ട് അവർ ശ്യാമിന് ഭാര്യയും ആ പാവം കുഞ്ഞിന് ഒരു അമ്മയും ആയി തീർന്നിരുന്നു..
.
ഒടുവിൽ അമലയുടെ വാശി തന്നെ ജയിച്ചു..
അങ്ങനെ അധികം ആർഭാടങ്ങളൊന്നുമില്ലാതെ, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ശ്യാം അമല ടീച്ചറെ കല്യാണം കഴിച്ചു.
കല്യാണം കഴിഞ്ഞ് അമല അവരുടെ വീട്ടിലേക്ക് വന്ന ദിവസം ആരുഷി ഓടിച്ചെന്ന് ടീച്ചറെ കെട്ടിപ്പിടിച്ചു.
അന്നുമുതൽ അവൾ അമലയെ ‘അമ്മ’ എന്ന് വിളിക്കാൻ തുടങ്ങി.
അമല ടീച്ചർ ആരുഷിയെ സ്വന്തം കുഞ്ഞിനെപ്പോലെ തന്നെ നോക്കി. അവൾക്ക് നല്ലൊരു അമ്മയായും കൂട്ടുകാരിയായും അമല മാറി.
ശ്യാമിന്റെ ജീവിതത്തിലേക്ക് വീണ്ടും സന്തോഷവും സമാധാനവും തിരിച്ചുവന്നു.
ആരുഷിയുടെ മുഖത്തെ ആ പഴയ പേടിയെല്ലാം മാറി അവൾ ഒരു മിടുക്കി പെൺകുട്ടിയായി വളർന്നു.
