story written by Jk
“”ഇത്രയും നാളും എന്റെ കൊച്ചിനെ പറഞ്ഞു മയക്കി ഞങ്ങളെ പറ്റിക്കുക യായിരുന്നു അല്ലേ?? ഇറങ്ങിക്കോണം ഇവിടെ നിന്ന്!!””
അമ്മായിയമ്മ അങ്ങനെ പറഞ്ഞപ്പോൾ നിസ്സഹായയായി രഞ്ജിനി ഏട്ടത്തിയമ്മയെ നോക്കി. താൻ അവരെ വിശ്വസിച്ചു പറഞ്ഞ കാര്യങ്ങൾ എല്ലാം അവർ അമ്മയുടെ അടുത്ത് എത്തിച്ചു എന്ന് അറിഞ്ഞപ്പോൾ, വല്ലാത്ത സങ്കടം തോന്നി. ഒരു കൂടപ്പിറപ്പിനെ പോലെ കരുതി എല്ലാം തുറന്നു പറഞ്ഞതാണ്. ഇങ്ങനെ ചതിക്കും എന്ന് കരുതിയില്ല. രഞ്ജിനിയുടെ കണ്ണുകൾ ഒഴുകിയിറങ്ങി. അല്ലെങ്കിൽ തന്നെ ജീവിതത്തോട് ഇപ്പോൾ യാതൊരു മോഹവും ഇല്ല. അതു കൊണ്ട് തന്നെ അമ്മായി അമ്മയുടെ വാക്കുകൾ ഒന്നും അവളെ ബാധിച്ചില്ല. ഒരുതരം മരവിപ്പ് ആയിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ഇത് നാലാമത്തെ വർഷമാണ്. ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല. ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു രഞ്ജിനി. ശ്രീജിത്ത് ബാങ്കിൽ വച്ചാണ് അവളെ ആദ്യമായി കാണുന്നത്. പണയം വെച്ച ഗോൾഡ് പലിശ അടച്ച് മാറ്റിവയ്ക്കാൻ വേണ്ടി വന്നതായിരുന്നു. അന്നേരം എന്തൊക്കെയോ പ്രശ്നങ്ങൾ അതിൽ ഉണ്ടായി. അതോടെ ആ സെക്ഷനിൽ ഉള്ളവർ അവളെ ശ്രീജിത്തിന്റെ അരികിലേക്ക് വിട്ടു. അവൻ എല്ലാം റെഡിയാക്കി വയ്ക്കാം എന്നും പറഞ്ഞ് അവളുടെ നമ്പർ വാങ്ങി. സുന്ദരിയായിരുന്നു അവൾ. ആദ്യമായി കണ്ടപ്പോൾ തന്നെ എന്തോ ഒരു പ്രത്യേകത ശ്രീജിത്തിന് തോന്നിയിരുന്നു. നമ്പർ വാങ്ങേണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല പക്ഷേ അവൻ അത് മനഃപൂർവ്വം വാങ്ങിയതാണ്.
പിന്നെ ഈ പേരും പറഞ്ഞ് ശ്രീജിത്ത് അവളെ വിളിച്ചു. അങ്ങനെ അതൊരു സൗഹൃദമായി പിന്നീട് വളർന്ന് പ്രണയമായി. പെയിന്റിങ്ങിന് പോകുന്ന ആളായിരുന്നു രഞ്ജിനിയുടെ അച്ഛൻ. അമ്മ തൊഴിലുറപ്പ് പണിക്ക് പോകുന്നവളും. വലിയ നിലയിലുള്ള ശ്രീജിത്തിന്റെ വീട്ടുകാർക്ക് അതൊന്നും അംഗീകരിക്കാൻ കഴിഞ്ഞില്ല. അവർ ഒരുപാട് ശ്രീജിത്തിനെ പിന്മാറ്റാൻ നോക്കി. എന്നാൽ ഈ വിവാഹം തന്നെ മതി എന്ന് ശ്രീജിത്ത് ഉറച്ചുനിന്നു. അങ്ങനെയാണ് അവർക്ക് അതിന് സമ്മതിക്കേണ്ടി വന്നത്. വിവാഹം കഴിഞ്ഞത് മുതൽ ആ വീട്ടിൽ രഞ്ജിനിക്ക് വലിയ പരിഗണനയൊന്നും കിട്ടിയിരുന്നില്ല. പണക്കാരും തറവാടിത്തം പറയുന്നവരുമായ അവർക്ക് രഞ്ജിനി എന്നും ഒരു രണ്ടാം തരം ആയിരുന്നു. ഓരോ ദിവസവും ഓരോ കുറ്റങ്ങൾ കണ്ടുപിടിക്കാൻ അമ്മായിയമ്മയും ഏട്ടത്തിയമ്മയും മത്സരിച്ചു. എങ്കിലും ശ്രീജിത്തിന്റെ സ്നേഹം മാത്രമാണ് അവളെ അവിടെ പിടിച്ചുനിർത്തിയത്.
ഏട്ടത്തിയമ്മ, പക്ഷേ അവളോട് വളരെയധികം സ്നേഹം കാണിക്കും.. അമ്മായി അമ്മയുടെ കുറ്റം അവൾക്ക് പറഞ്ഞു കൊടുക്കും.
അവളുടെ കണ്ണ് ഒന്ന് തെറ്റുമ്പോൾ അമ്മായി അമ്മയോട് അവൾ പറഞ്ഞത് കൂട്ടി പറഞ്ഞു കൊടുക്കും ആദ്യം ഒന്നും അവൾക്ക് ഇത് മനസ്സിലായിരുന്നില്ല…
ഓരോ ദിവസവും കഴിഞ്ഞു പോകുമ്പോൾ വീടിനുള്ളിലെ കു ത്തുവാക്കുകൾ കൂടിവന്നു. വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യം ഒരു ശല്യമായി മാറിയിരുന്നു..
നാട്ടുകാരും വീട്ടുകാരും ഒരേപോലെ ചോദ്യങ്ങൾ തുടങ്ങിയപ്പോൾ ഒടുവിൽ ഡോക്ടറെ കാണാൻ തീരുമാനിച്ചു. മനസ്സ് നിറയെ പേടിയുമായിട്ടാണ് രഞ്ജിനി അന്ന് ക്ലിനിക്കിലേക്ക് പോയത്. ഒരുപാട് ടെസ്റ്റുകൾ. രക്തപരിശോധന മുതൽ സ്കാനിംഗ് വരെ. ഫലം വന്നപ്പോൾ രഞ്ജിനിയുടെ ലോകം അവസാനിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. കുഴപ്പം അവൾക്കായിരുന്നു. തനിക്ക് ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല എന്ന സത്യം ഉൾക്കൊള്ളാൻ അവൾക്കായില്ല. കരഞ്ഞു തളർന്ന രഞ്ജിനിയെ ശ്രീജിത്ത് ചേർത്തുപിടിച്ചു. “നമുക്ക് പിരിയാൻ ശ്രീജിത്തേട്ടൻ വേറെ വിവാഹം കഴിക്കണം.. ഞാൻ ഇവിടുന്ന് പൊയ്ക്കോളാം” എന്ന് പറഞ്ഞ അവളെ അവൻ വിലക്കി.
” ഒരു കുഞ്ഞ് നമുക്കിടയിൽ ഇല്ല എന്ന് കരുതി നമ്മൾ തമ്മിലുള്ള ബന്ധം ഇല്ലാതാകുമോ??? ഞാൻ നിന്നെയാണ് സ്നേഹിച്ചത് നീ എന്റെ ജീവിതത്തിൽ കൂടെ വേണം എന്നാണ് ആഗ്രഹിച്ചത്… അതുകൊണ്ട് നേരിൽ ഇത്തരം വർത്തമാനം എന്നോട് പറയരുത്!!
ശ്രീജിത്ത് അവളോട് പറഞ്ഞു അത് കേട്ടതും അവൾക്ക് കൂടുതൽ സങ്കടം വരികയാണ് ചെയ്തത്..
. ഈ വിവരം പുറത്താരും അറിയണ്ട. ഇതിന്റെ പേരിൽ നിന്നെ അവർ കൂടുതൽ ഉ,പദ്രവിക്കും. അതുകൊണ്ട് എല്ലാവരോടും കുഴപ്പം എനിക്കാണെന്ന് പറയാം.”
അവൻ പറഞ്ഞു.
ശ്രീജിത്ത് എടുത്ത ആ തീരുമാനം രഞ്ജിനിക്ക് താങ്ങാവുന്നതിലും അധിക മായിരുന്നു. തന്റെ ഭർത്താവിനെ മറ്റുള്ളവരുടെ മുന്നിൽ മോശക്കാരനാക്കി മാറ്റി രക്ഷപ്പെടാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. എങ്കിലും ശ്രീജിത്തിന്റെ നിർബന്ധത്തിന് മുന്നിൽ അവൾക്ക് സമ്മതിക്കേണ്ടി വന്നു. പിന്നീടുള്ള ദിവസങ്ങൾ ശ്രീജിത്തിന് നേരെയായിരുന്നു പരിഹാസങ്ങൾ. സ്വന്തം മകന് കുഴപ്പമാണെന്ന് അറിഞ്ഞപ്പോൾ അമ്മായിയമ്മയുടെ സ്വഭാവം രഞ്ജിനിയോട് ഒന്ന് മൃദുവായെങ്കിലും ഉള്ളിൽ അവളോട് അത്ര താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ രഞ്ജിനിയുടെ ഉള്ളിൽ ഇതൊരു വലിയ ഭാരമായി വളർന്നു. തന്നെ സ്നേഹിക്കുന്ന ഭർത്താവിനെ ഇങ്ങനെ പഴി കേൾപ്പിക്കുന്നത് ശരിയാണോ എന്ന് അവൾ എപ്പോഴും ആലോചിച്ചു. ആരോടെങ്കിലും ഇത് ഒന്ന് തുറന്നു പറഞ്ഞില്ലെങ്കിൽ താൻ ഭ്രാന്ത് പിടിച്ചു പോകുമെന്ന് അവൾക്ക് തോന്നി. ആ സമയത്താണ് ഏട്ടത്തിയമ്മ അവളോട് വളരെ അടുത്ത് ഇടപെടാൻ തുടങ്ങിയത്. വീട്ടിലെ മറ്റ് അംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏട്ടത്തിയമ്മ തന്നോട് സഹതാപം കാണിക്കുന്നു എന്ന് രഞ്ജിനി വിശ്വസിച്ചു. ഒരു ദിവസം മുറിയിൽ വച്ച് സങ്കടം സഹിക്കാനാവാതെ വന്നപ്പോൾ രഞ്ജിനി എല്ലാ സത്യങ്ങളും ഏട്ടത്തിയമ്മയോട് പറഞ്ഞു.
“കുഴപ്പം ശ്രീജിത്തേട്ടനല്ല ചേച്ചി, എനിക്കാണ്. പാവം എന്നെ രക്ഷിക്കാൻ വേണ്ടി കള്ളം പറയുന്നതാണ്” എന്ന് കരഞ്ഞു കൊണ്ട് അവൾ വെളിപ്പെടുത്തി. ഇത് കേട്ട ഏട്ടത്തിയമ്മ അവളെ ആശ്വസിപ്പിച്ചു. ഇത് ആരോടും പറയില്ലെന്നും തങ്ങൾക്കിടയിൽ ഒരു രഹസ്യമായി ഇരിക്കുമെന്നും അവർ വാക്ക് നൽകി.
പക്ഷേ, ആ വിശ്വാസം അധികം നീണ്ടുനിന്നില്ല. തക്കം പാർത്തിരുന്ന ഏട്ടത്തിയമ്മ അന്ന് തന്നെ അമ്മായിയമ്മയോട് കാര്യങ്ങൾ വളച്ചൊടിച്ചു പറഞ്ഞു. രഞ്ജിനി മകനെ മ യക്കി വെച്ചിരിക്കുകയാണെന്നും, അവനെക്കൊണ്ട് കള്ളം പറയിപ്പിക്കുകയാണെന്നും അവർ വിശ്വസിപ്പിച്ചു. ഇതറിഞ്ഞ അമ്മായിയമ്മ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അമ്മായിയമ്മയുടെ ആക്രോശങ്ങൾ കേട്ട് ശ്രീജിത്ത് അങ്ങോട്ടേക്ക് ഓടിവന്നു. “എന്താ ഇവിടെ നടക്കുന്നത്?” അവൻ ചോദിച്ചു. “ഇവളെ പടിയടച്ച് പുറത്താക്കണം ശ്രീജിത്തേ, നിന്നെ പറ്റിച്ച് ഇവിടെ കഴിയുകയായിരുന്നു ഇവൾ. നിനക്ക് കുഴപ്പമാണെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചു, വാസ്തവത്തിൽ ഇവൾക്കാണ് കുഴപ്പമെന്ന് ദേ ഈ മനീഷ പറഞ്ഞാണ് ഞാൻ അറിഞ്ഞത്…” അമ്മായിയമ്മ രോഷത്തോടെ പറഞ്ഞു. ശ്രീജിത്ത് ഏട്ടത്തി യമ്മയെ ഒന്ന് നോക്കി. അവർ തല താഴ്ത്തി നിന്നു.
ശ്രീജിത്ത് രഞ്ജിനിയുടെ അടുത്തേക്ക് നടന്നു. അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു, “അമ്മേ, ഞാൻ ആദ്യമേ പറഞ്ഞതല്ലേ എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ ഇവൾ മാത്രമായിരിക്കും എന്ന്. ഞങ്ങൾക്ക് കുഞ്ഞില്ലെങ്കിലും കുഴപ്പമില്ല. ഇതിന്റെ പേരിൽ ഇവളെ ഇവിടുന്ന് ഇറക്കി വിടാൻ ആർക്കും അധികാരമില്ല. രഞ്ജിനി പറഞ്ഞത് സത്യമാണ്, പക്ഷേ അത് ഞാനാണ് അവളോട് പറയാൻ ഏൽപ്പിച്ചത്. അത് അവൾ വിശ്വസിച്ച ഒരാളോട് പങ്കുവെച്ചു. അതിൽ എന്ത് തെറ്റാണുള്ളത്? സ്വന്തം ചേച്ചിയെ പോലെ കണ്ടു പറഞ്ഞ നിങ്ങളല്ലേ ചതിച്ചത്?” ശ്രീജിത്തിന്റെ വാക്കുകൾ അമ്മായിയമ്മയെയും ഏട്ടത്തിയമ്മയെയും നിശബ്ദരാക്കി. പക്ഷേ രഞ്ജിനി അവിടെ തന്നെ തളർന്നിരുന്നു. സ്നേഹിച്ചവരും വിശ്വസിച്ചവരും കൈവിടുമ്പോൾ ഉണ്ടാകുന്ന വേദന അവൾ അനുഭവിച്ചു. “നമുക്ക് ഇവിടുന്ന് പോകാം രഞ്ജിനി,” ശ്രീജിത്ത് പറഞ്ഞു. അവൾക്ക് പ്രത്യേകിച്ച് ഒരു തീരുമാനം ഒന്നും ഉണ്ടായിരുന്നില്ല ആകെ ഒരുതരം മടുപ്പ് ആയിരുന്നു…
ശ്രീജിത്ത് അവളെയും കൊണ്ട് ആ വീട്ടിൽ നിന്ന് മാറി താമസിച്ചു.. പതിയെ അവൾ പഴയ രഞ്ജിനി ആയി….
ഒടുവിൽ ഒരു ദിവസം ശ്രീജിത്ത് അവളോട് പറഞ്ഞു, “നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം. എത്രയൊക്കെ എന്റെ മുന്നിൽ ഒക്കെ ആണെന്ന് നീ നടിച്ചാലും നിന്റെ ഉള്ള വേദനിക്കുന്നത് എനിക്ക് കാണാനുണ്ട് ഒരു കുഞ്ഞ് ഇല്ലെങ്കിലും എനിക്ക് പ്രശ്നമൊന്നുമില്ല പക്ഷേ നിനക്ക് വേണ്ടി അങ്ങനെ ഒന്നും ചെയ്യണം എന്ന് എനിക്ക് തോന്നുന്നു!””
ആദ്യമൊക്കെ നിഷേധിച്ചില്ലെങ്കിലും പിന്നീട് അവളും അതിന് സമ്മതിച്ചു വെറും മൂന്നുമാസം പ്രായമായ ഒരു കുഞ്ഞിനെ അവർ ദത്തെടുത്തു..
കുഞ്ഞ് ശരിക്കും അവരുടേത് തന്നെയായി… ആ കുഞ്ഞിന്റെ കൊഞ്ചൽ കേട്ട് രഞ്ജിനി പുളകം കൊണ്ടു അവൾ ജീവിതത്തെ വീണ്ടും സ്നേഹിക്കാൻ തുടങ്ങി..
ഇന്ന് രഞ്ജിനിക്ക് മനസ്സിലാകുന്നുണ്ട് തങ്ങൾക്ക് ദൈവം കുഞ്ഞിനെ തരാതിരുന്നത് ഒരുപക്ഷേ അനാഥയായി ജീവിക്കേണ്ടിയിരുന്ന ഈ കുഞ്ഞിന് ഒരു അച്ഛനെയും അമ്മയെയും നൽകാൻ ആയിരിക്കും എന്ന്…
ഇന്നവർ സന്തോഷത്തോടെ ജീവിക്കുന്നു…. പതിയെ ശ്രീജിത്തിന്റെ വീട്ടുകാരുടെ ദേഷ്യവും ഇല്ലാതായി അവരും ആ കുഞ്ഞിനെ അംഗീകരിച്ചു അതോടെ ജീവിതം സ്വർഗ്ഗതുല്യമായി..
