story written by Jk
തന്റെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയുടെ വീർത്ത് ഉന്തിയ വയറിലേക്ക് രേഖയുടെ കണ്ണുകൾ പോയി..
”നിങ്ങൾ സുഭാഷിന്റെ ആരാണെന്ന പറഞ്ഞത്??” തന്റെ മുന്നിൽ നിൽക്കുന്ന മധ്യവയസ്കയോട് രേഖ വീണ്ടും ചോദിച്ചു. അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, ഉള്ളിൽ ഒരു മിന്നൽപിണർ പാഞ്ഞു പോകുന്നത് പോലെ അവൾക്ക് തോന്നി.
”ഇത് സുഭാഷിന്റെ ഭാര്യയാണ് ചിത്ര, ഞാൻ ഇവളുടെ അമ്മയും!!!!” ആ മധ്യവയസ്കയുടെ വാക്കുകൾ ഒരു ഇടിമിന്നൽ പോലെ രേഖയുടെ കാതുകളിൽ പതിച്ചു. ആ വാക്കുകൾ കേട്ട് രേഖ തരിച്ചു നിന്നു പോയി. അവളുടെ ചുറ്റുമുള്ള ലോകം കീഴ്മേൽ മറിയുന്നത് പോലെ. ശ്വാസം നിലച്ചുപോകുന്ന അവസ്ഥ. താൻ കേട്ടത് സത്യമാണോ എന്ന് വിശ്വസിക്കാനാവാതെ അവൾ തളർന്നു.
മുന്നിൽ നിൽക്കുന്ന ചിത്ര എന്ന പെൺകുട്ടി നിഷ്കളങ്കമായി അവളോട് ചിരിക്കാൻ ശ്രമിക്കുന്നുണ്ട്. അവളുടെ ആ വലിയ വയർ രേഖയെ നോക്കി പരിഹസിക്കുന്നത് പോലെ തോന്നി. സുഭാഷ്… തനിക്ക് വേണ്ടി ആരുമില്ലെന്ന് പറഞ്ഞ് കരഞ്ഞ സുഭാഷ്. താൻ ഒരു അനാഥനാണെന്നും ഈ ലോകത്ത് തനിക്ക് സ്വന്തമെന്ന് പറയാൻ രേഖ മാത്രമേ ഉള്ളൂ എന്നും ആണയിട്ട അതേ സുഭാഷ്! അവന്റെ ഭാര്യയാണ് തന്റെ മുന്നിൽ നിൽക്കുന്നത്.
രേഖയുടെ കണ്ണുകളിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി. അവൾ അവരോട് മറ്റൊന്നും പറയാതെ, പതറുന്ന ചുവടുകളോടെ വീടിനുള്ളിലേക്ക് കയറി.
ഹാളിലെ മേശപ്പുറത്ത് ഇരിക്കുന്ന ആ പ്രഗ്നൻസി ടെസ്റ്റ് സ്ട്രിപ്പ് കണ്ടപ്പോൾ അവളുടെ ഭയം ഇരട്ടിച്ചു. അതിലെ ആ രണ്ട് ചുവന്ന വരകൾ തന്റെ ജീവിതം തകർന്നതിന്റെ അടയാളങ്ങളാണെന്ന് അവൾ തിരിച്ചറിഞ്ഞു. കൈകൾ വിറച്ചു. അവളുടെ ഹൃദയം ക്ര,മാതീതമായി മിടിച്ചു…
രേഖ ഒരു വിധവയാണ്. രണ്ട് വർഷം മുൻപാണ് അവളുടെ ഭർത്താവ് രവി ഒരു വാഹനാപകടത്തിൽ മരിച്ചത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന രവിക്ക് രേഖയോട് വലിയ സ്നേഹമായിരുന്നു. ഒരു സാധാരണ കുടുംബത്തിൽ നിന്നു രേഖയുടെ സൗന്ദര്യം കണ്ടാണ് രവി വിവാഹം കഴിച്ചത്.
രവിയുടെ ഇഷ്ടം മാത്രം നോക്കിയാണ് അവന്റെ വീട്ടുകാർ അവളെ ഈ വലിയ കുടുംബത്തിലേക്ക് കൊണ്ടു വന്നത്. രവിയുടെ അമ്മ സുഭാഷിണി ഒരു സ്കൂൾ ടീച്ചറാണ്, വിരമിക്കാൻ ഇനി മൂന്ന് മാസം കൂടിയേയുള്ളൂ. അച്ഛൻ രാമചന്ദ്രന് ടൗണിൽ സ്വന്തമായി ഒരു പലചരക്ക് കടയുണ്ട്. രവിയുടെ മരണം ആ കുടുംബത്തെ തകർത്തു കളഞ്ഞെങ്കിലും, രവി അത്രത്തോളം ഇഷ്ടപ്പെട്ട് വിവാഹം കഴിച്ച രേഖയെ മറ്റൊരു കല്യാണം കഴിപ്പിക്കാനോ സ്വന്തം വീട്ടിലേക്ക് തിരിച്ചയയ്ക്കാനോ അവർ തയ്യാറായില്ല. “മോളെ, നീ ഞങ്ങളുടെ മകളാണ്. രവി പോയെങ്കിലും നീ ഇവിടെത്തന്നെ ഉണ്ടാവണം,” എന്ന് പറഞ്ഞ് അവർ അവളെ ചേർത്തുപിടിച്ചു. താഴെ രണ്ട് പെൺകുട്ടികൾ കൂടി വിവാഹം കഴിക്കാനുള്ള രേഖയുടെ വീട്ടുകാർക്ക് അത് വലിയൊരു ആശ്വാസമായിരുന്നു.
രാവിലെ തന്നെ രേഖ വീട്ടുജോലികളെല്ലാം തീർക്കും. എട്ട് മണിയാകുമ്പോഴേക്കും സുഭാഷിണി ടീച്ചർ സ്കൂളിലേക്കും രാമചന്ദ്രൻ കടയിലേക്കും പോകും. പിന്നെ ആ വലിയ വീട്ടിൽ രേഖ തനിച്ചാണ്. ആ ഏകാന്തതയിലേക്കാണ് സുഭാഷ് കടന്നുവന്നത്. വീടിന് മുന്നിലെ പറമ്പ് ഉഴുതുമറിക്കാൻ ട്രാക്ടറുമായി വന്നതായിരുന്നു അയാൾ.
”ചേച്ചീ, കുടിക്കാൻ ഇത്തിരി വെള്ളം കിട്ടുമോ?” ഒരു ഉച്ചനേരത്ത് ട്രാക്ടർ നിർത്തി വിയർത്തു കുളിച്ചു വന്ന സുഭാഷ് ചോദിച്ചു. ആ ചോദ്യത്തിൽ തുടങ്ങിയ പരിചയം പിന്നീട് സൗഹൃദമായി. താൻ ഒരു അനാഥനാണെന്നും, ദൂരെയുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഉപജീവനത്തിനായി വന്നതാണെന്നും അയാൾ പറഞ്ഞു വിശ്വസിപ്പിച്ചു.
”എനിക്ക് ഈ ലോകത്ത് ആരുമില്ല രേഖേ… നിന്നെ കാണുമ്പോഴാണ് എനിക്ക് എന്തൊക്കെയോ പ്രതീക്ഷകൾ തോന്നുന്നത്,” അവന്റെ ആ കപടമായ വാക്കുകളിൽ രേഖ വീണുപോയി. ഏകാന്തതയുടെ നിമിഷങ്ങളിൽ അയാൾ നൽകിയ ആശ്വാസം അവൾക്ക് വലിയൊരു താങ്ങായി തോന്നി. സുഭാഷിണിയും രാമചന്ദ്രനും വീട്ടിൽ നിന്ന് ഇറങ്ങിയാൽ സുഭാഷ് ആരും കാണാതെ വീട്ടിലെത്തും. അവർ മടങ്ങി വരുന്നതുവരെ അയാൾ രേഖയോടൊപ്പം ചെലവഴിക്കും. ആ രഹസ്യ ബന്ധം ഒടുവിൽ രേഖയെ ഗ,ർഭിണിയാക്കി.
”പേടിക്കണ്ട, ഞാൻ നിന്നെ ഇവിടുന്ന് കൊണ്ടുപോയിക്കോളാം. നമ്മൾ ദൂരെ എവിടെയെങ്കിലും പോയി സുഖമായി ജീവിക്കും,” എന്ന് അയാൾ ഓരോ വട്ടവും ഉറപ്പ് നൽകുമായിരുന്നു. പക്ഷേ ഇന്ന്, തന്റെ മുന്നിൽ സുഭാഷിന്റെ ഭാര്യയും ഭാര്യാമാതാവും വന്നു നിൽക്കുമ്പോൾ അവൾ തിരിച്ചറിഞ്ഞു; താൻ ചതിക്കപ്പെട്ടിരിക്കുന്നു. പുറത്ത് നിന്ന് സംസാരം കേട്ട് രേഖ വരാന്തയിലേക്ക് വീണ്ടും വന്നു.
“നിങ്ങൾ എന്തിനാണ് ഇയാളെ തിരഞ്ഞു ഇവിടെ വന്നത്? അയാൾ ഇവിടെ കാണും എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്?? രേഖ കഷ്ടപ്പെട്ട് ചോദിച്ചു.
ചിത്രയുടെ അമ്മ അത് കേട്ട് രേഖയെ നോക്കി. ” അത് പിന്നെ മോളെ , സുഭാഷ് ഈ ടൗണിൽ ട്രാക്ടർ പണിക്ക് പോകുന്നു എന്നാണ് വീട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി അവൻ വീട്ടിൽ വന്നിട്ടില്ല. അവന്റെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല. ഇവൾക്കാണെങ്കിൽ മാസം തികയാറായി.. വയറ്റിൽ ഉണ്ടാക്കി ക്കൊടുത്തത് കൊണ്ട് കാര്യമില്ലല്ലോ.. ആണുങ്ങൾ പെണ്ണുങ്ങളെ നോക്കുകയും കൂടി വേണ്ടേ?? അവനെ ഇവിടെ വെച്ച് ആരോ കണ്ടു എന്ന് പറഞ്ഞു.. ഇവിടെ അന്വേഷിച്ചപ്പോൾ നിങ്ങളോട് ചോദിച്ചാൽ മതി എന്ന് ഒരാൾ പറഞ്ഞു.. അതു കൊണ്ട് ഒന്ന് അന്വേഷിച്ചു വന്നതാണ്. അവൻ ഇവിടെ ഉണ്ടോ?” ആ സ്ത്രീ ചോദിച്ചു.
ആ ചോദ്യത്തിന് മറുപടി നൽകാൻ രേഖയ്ക്ക് കഴിഞ്ഞില്ല. അപ്പോഴാണ് ഗേറ്റ് കടന്ന് രാമചന്ദ്രനും സുഭാഷിണിയും അപ്രതീക്ഷിതമായി എത്തിയത്. എന്തോ മറന്നു വെച്ചത് എടുക്കാൻ വന്നതായിരുന്നു അവർ. മുറ്റത്ത് നിൽക്കുന്ന സ്ത്രീകളെയും തകർന്നു നിൽക്കുന്ന രേഖയെയും കണ്ട് അവർ അമ്പരന്നു.
”എന്താ ഇവിടെ വിശേഷം? ഇവരൊക്കെ ആരാ രേഖേ?” സുഭാഷിണി ടീച്ചർ ഗൗരവത്തോടെ ചോദിച്ചു. കാര്യങ്ങൾ പിന്നീട് കൈവിട്ടു പോയി. ചിത്രയുടെ അമ്മ എല്ലാ കാര്യങ്ങളും പറഞ്ഞു. തന്റെ ഭർത്താവിനെ കാണാനില്ലെന്നും അന്വേഷിച്ചു വന്നതാണെന്നും അവർ പറഞ്ഞു. ഇതിനിടയിൽ രേഖയുടെ പരിഭ്രമവും അവളുടെ മാറ്റങ്ങളും ടീച്ചറുടെ കണ്ണിൽപ്പെട്ടു. വീടിനുള്ളിലെ മേശപ്പുറത്ത് ഇരുന്ന പ്രഗ്നൻസി സ്ട്രിപ്പ് സുഭാഷിണി ടീച്ചറുടെ കണ്ണിൽ ഉടക്കി.
”ഇതെന്താണ് രേഖേ?” ടീച്ചറുടെ ശബ്ദം വിറച്ചു. രേഖയ്ക്ക് ഇനി ഒന്നും ഒളിക്കാൻ കഴിഞ്ഞില്ല. അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് എല്ലാം ഏറ്റുപറഞ്ഞു. സുഭാഷ് തന്നെ ച,തിച്ചതും താൻ ഗർഭിണിയാണെന്ന കാര്യവും അവൾ വിതുമ്പലോടെ പറഞ്ഞു. അത് കേട്ട് രാമചന്ദ്രൻ തകർന്നു പോയി. സുഭാഷിണി ടീച്ചർ രോഷം കൊണ്ട് വിറച്ചു.
“ഞങ്ങൾ നിന്നെ മകളെപ്പോലെ നോക്കിയില്ലേ? എന്റെ മകൻ മരിച്ചിട്ട് രണ്ട് വർഷം തികയും മുൻപേ നീ ഈ വീട്ടിൽ ഇതാണോ കാട്ടിക്കൂട്ടിയത്? അതും പെണ്ണും മക്കളുമുള്ള ഒരുവന്റെ കൂടെ!” ടീച്ചർ ആക്രോശിച്ചു.
ചിത്രയും അവളുടെ അമ്മയും ഞെട്ടിപ്പോയി. തങ്ങളുടെ സുഭാഷ് ഇത്ര വലിയൊരു ച,തി ചെയ്യുമെന്ന് അവർ കരുതിയിരുന്നില്ല. ചിത്ര ആകെ തകർന്നു അവിടെ ഇരുന്നു പോയി.
”ഇറങ്ങിപ്പോകണം നീ ഈ വീട്ടിൽ നിന്ന്!” രാമചന്ദ്രൻ അലറി. “നിന്റെ വീട്ടുകാർക്ക് നിന്നെ വേണമെങ്കിൽ അവർ കൊണ്ടുപോകട്ടെ. ഇനി നിനക്ക് ഇവിടെ സ്ഥാനമില്ല.” രേഖ തന്റെ വീട്ടുകാരെ വിളിച്ചു. പക്ഷേ, നടന്ന കാര്യങ്ങൾ അറിഞ്ഞപ്പോൾ അവർ കൈമലർത്തി. “രണ്ട് പെൺകുട്ടികൾ കല്യാണം കഴിക്കാനുണ്ട്. നിന്നെ ഈ അവസ്ഥയിൽ ഇങ്ങോട്ട് കൊണ്ടുവന്നാൽ അവരുടെ ജീവിതം കൂടി തകരും. നീ എവിടെയെങ്കിലും പോയി ജീവിച്ചോ,” എന്നായിരുന്നു അവരുടെ മറുപടി.
എല്ലാവരാലും തള്ളിപ്പറയപ്പെട്ട രേഖ, ഒരു ചെറിയ ബാഗുമായി ആ വീട്ടിൽ നിന്ന് ഇറങ്ങി. സുഭാഷ് മുങ്ങിയിരുന്നു. അയാൾ എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. താൻ ആർക്ക് വേണ്ടിയാണോ എല്ലാം ത്യജിച്ചത്, അയാൾ തന്നെ കുഴിയിൽ വീഴ്ത്തി രക്ഷപ്പെട്ടിരിക്കുന്നു.
ആ വീട്ടിൽ നിന്ന് ഇറങ്ങി മുന്നോട്ടു നടക്കുമ്പോൾ രേഖയുടെ മനസ്സിൽ ശൂന്യതയായിരുന്നു. ഒടുവിൽ, ഒരു അനാഥാലയത്തിന്റെ കവാടത്തിന് മുന്നിൽ അവൾ ചെന്ന് നിന്നു. ലോകം അവളെ ചതിയത്തിയെന്നും വൃ,ത്തികെട്ട സ്ത്രീ എന്നും വിളിച്ചേക്കാം, പക്ഷേ തന്റെ ഉള്ളിൽ വളരുന്ന ആ ജീവനെ സംരക്ഷിക്കാൻ അവൾക്ക് അവിടെ അഭയം പ്രാപിച്ചേ മതിയാകൂമായിരുന്നു. മുന്നും പിന്നും നോക്കാതെ കണ്ടവരുടെ വാക്ക് വിശ്വസിക്കുന്നവർക്ക് രേഖയുടെ ജീവിതം ഒരു പാഠമായി അവശേഷിച്ചു.
