എഴുത്ത്:-സെബിൻ ബോസ്
”എന്റെ ദേവീ … ഞാൻ ചാ,കാൻ പോകുവാ …അങ്ങേരിത് അറിയുമ്പോ എന്നാരിക്കും പുകില് ..എന്റെ കർത്താവെ . .മനോജേ ..വേണ്ടടാ … ഇനി അ,ടിച്ചാലവൾ ച ,ത്തുപോകും ”
മുറ്റത്തു നിന്ന് ഉമ്മറത്തേക്ക് കാലെടുത്തുവെച്ചപ്പോൾ അകത്തുനിന്നും കേട്ട ആക്രോശവും നിലവിലയും തേങ്ങലുകളും ശിവന്റെ നെഞ്ചിലൊരാന്തൽ തെളിച്ചു .
വാതിലിൽ കൊട്ടിയതും അകത്തുനിന്ന് അടക്കംപറച്ചിലുകളും തേങ്ങലുകളും മുരളുകളും കേട്ടു , ക്രമേണ അത് നിശ്ചലമായി .
”ശാരദെ ..”
വാതിലിൽ കൊട്ടി വിളിച്ചപ്പോൾ തന്നെ വാതിൽ തുറന്ന ശാരദയുടെ മുഖം കണ്ടതും ശിവൻ മുഖത്ത് സ്വാഭാവികമായ ഭാവം നിലനിർത്താൻ ശ്രമിച്ചുകൊണ്ട് അകത്തേക്ക് കയറി .
” കുഞ്ഞോളെ …എന്നാ ഉണ്ടെടി വിശേഷം ..എത്ര ദിവസമുണ്ട് അവധി ?”
കയ്യിൽ കരുതിയ എത്താക്കപ്പവും പരിപ്പുവടയും നീട്ടിക്കൊണ്ടു ചോദിച്ചപ്പോൾ മായ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിയിലേക്കോടി .
ശിവൻ തിരിഞ്ഞു നോക്കിയപ്പോൾ മകൻ മനോജ് വിളറിയ മുഖമോടെ നിൽപ്പുണ്ട് .
” അവള് ..അവള് ന,ശിച്ചു അച്ഛാ ….ആക്സിഡന്റ് പറ്റി ആശൂത്രീലായതല്ല . അവളാത്മഹ ,ത്യക്ക് ശ്രമിച്ചതാ . ഏതോ ഒരു പയ്യൻ അവളെ … ”
ശാരദ വിമ്മിക്കരഞ്ഞുകൊണ്ടു ഭിത്തിയിലൂടെ ഉരഞ്ഞയാളുടെ കാൽക്കൽ വീണപ്പോൾ ശിവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു .
കണ്ണുകൾ പുറംകൈ കൊണ്ട് ആരുമറിയാതെ തുടച്ചിട്ടയാൾ മകനെ തിരിഞ്ഞു നോക്കി .
മനോജ് അച്ഛന്റെ നോട്ടം കണ്ടു പതിയെ തന്റെ മുറിയിലേക്ക് കയറി .
” നീ ചോറ് വിളമ്പ് ..ഞാനൊന്ന് കുളിക്കട്ടെ ”
യാതൊന്നും സംഭവിച്ചിട്ടില്ലാത്ത പോലെ എന്നത്തേയും പോലെ മുറിയിലേക്ക് കയറിയ ഭർത്താവിനെ കണ്ണ് തുറപ്പിച്ചു ശാരദ നോക്കി നിൽക്കെ
ശിവൻ തോർത്തുമെടുത്തു വെളിയിലേക്കിറങ്ങി .
എന്തുചെയ്യണമെന്നറിയാതെ അതെ നിലയിൽ നിന്ന ശാരദയെ മനോജിന്റെ ശബ്ദമാണുയർത്തിയത്
” ചോറ് ചൂടാക്കമ്മേ … അച്ഛനിപ്പോ വരും ”
മനോജിന്റെ സ്വരത്തിൽ എന്തെന്നില്ലാത്ത വേവലാതിയുണ്ടായിരുന്നു .
കാരണം നിശ്ശബ്ദനായ അച്ഛനെയായിരുന്നു അവനേറെ ഭയപ്പെട്ടത് .
അമ്മ എത്രയ,ടിച്ചാലും അവന് നോവില്ലായിരുന്നു , എന്നാൽ അച്ഛന്റെ ഒരു നോട്ടം കൊണ്ടവൻ തെറ്റുകൾ തിരുത്തിയിരുന്നു . മനോജ് മാത്രമല്ല മായയും ഭയന്നിരുന്നത് അച്ഛന്റെ സൂക്ഷമതയോടെയുള്ള ആ നോട്ടത്തെയും നിശ്ശബ്ദതയെയയുമാണ് . കാരണം അത് കഴിഞ്ഞുവരുന്ന അച്ഛന്റെ മൂർച്ചയേറിയ അനുഭവങ്ങളടങ്ങിയ സംസാരങ്ങൾ നെഞ്ചിൽ മുറിവേൽപ്പിച്ചിരുന്നു പലപ്പോഴും .
പുറത്തച്ഛന്റെ ശബ്ദം കേൾക്കാതായപ്പോൾ മായ ജീവനൊടുക്കാനുള്ള ചിന്തയിലായിരുന്നു .
” മായെ … വാതിൽ തുറക്ക് … അച്ഛനിപ്പോ വരും ”
അതറിഞ്ഞെന്നോണം മനോജ് വാതിലിൽ മുട്ടിയതും അടുത്ത നിമിഷം തന്നെ മായ വാതിൽ തുറന്നു പുറത്തിറങ്ങി
വീർത്തുകെട്ടി ഖനീഭവിക്കുന്ന മുഖത്തോടെയാണെങ്കിലും ഇടക്കൊഴുകി യിറങ്ങുന്ന കണ്ണീർതുള്ളികളെ കൈത്തണ്ട കൊണ്ട് തുടച്ച് മായ അടുക്കളയിൽ അമ്മ ചൂടാക്കി വെച്ച ചോറും കറികളുമൊന്നായി ഊണുമേശയിൽ നിരത്തി .
കുളിച്ചു തോർത്തുമുടുത്തുകൊണ്ടു ഇറയത്തേക്ക് കയറിയ അച്ഛന്റെ കയ്യിലേക്ക് മനോജ് കൈലിയും നനയാത്ത തോർത്തും നീട്ടി ഹാളിലേക്ക് മടങ്ങി .
എന്നത്തേയും പോലെ ഒരു ദിനം …
പക്ഷെ അകമേ കാർമേഘങ്ങൾ ഉരുണ്ടുകൂടി പെയ്യാറായിരുന്നു .
” പരിപ്പ് വടയുണ്ടെടി പൊതിയിൽ ”
മായയുടെ കഞ്ഞിയിലേക്ക് മോരൊഴിച്ചിട്ട് ശിവൻ പറഞ്ഞപ്പോൾ മായക്ക് കരച്ചിലടക്കാനായില്ല .
” ആഹാരത്തിന്റെ മുന്നിൽ ഇരുന്ന് കരയരുതെന്നാ കാർന്നോന്മാർ പറയുന്നേ . അതെന്തുകൊണ്ടാണെന്നറിയില്ല . എന്നാലും ഒരു നേരത്തെ അന്നം കിട്ടാത്ത എത്രയോ പേര് ഈ ലോകത്തുണ്ട് . അവരെയോർക്കുമ്പോൾ നമുക്ക് കിട്ടിയ ആഹാരത്തിന് ദൈവത്തിന് നന്ദി പറയുകയാണ് വേണ്ടത് . സന്തോഷത്തോടെ വേണം ആഹാരം കഴിക്കാൻ ”
മായ ഒന്നും മിണ്ടാതെ പരിപ്പ് വടയും മോരൊഴിച്ച ചൂട് കഞ്ഞിയിലേക്കിട്ടു കഴിക്കാൻ തുടങ്ങി .
ചെറുപ്പം മുതലേ അവള്‍ക്കിഷ്ടമാണ് കഞ്ഞിയില്‍ മോരൊഴിച്ചു അല്‍പം അച്ചാറും മൊരിഞ്ഞ പപ്പടവടയും കൂട്ടിക്കഴിക്കുന്നത് . പഴങ്കഞ്ഞി ആയാല്‍ കൂടുതലിഷ്ടം . അതുകൊണ്ട് തന്നെ അവള്‍ക്കായി പപ്പടവടയും കൊണ്ടായിരിക്കും ശിവന്‍ എന്നും തന്നെ വരാറ് . മനോജിനുള്ളതും , ശാരദക്കേറെ ഇഷ്ടമുള്ള പഴപൊരിയും വൈകിട്ട് വരുമ്പോൾ ശിവന്റെ കയ്യിലുണ്ടാകും .
മനോജ് പഠിക്കാൻ ആവറേജ് ആണ് . ഡിഗ്രി ഒരു വിധത്തിൽ പാസായി ഇപ്പോൾ ഒരു വാഹന ഷോറൂമിൽ സെയിൽസിൽ വർക്ക് ചെയ്യുന്നുണ്ട് . മായ പ്ലസ് ടൂ കഴിഞ്ഞപ്പോൾ നേഴ്‌സിംഗിന് കേരളത്തിലെ പല കോളേജുകളിലും അപ്ലൈ ചെയ്‌തെങ്കിലും കിട്ടിയില്ല . ഏഴു ലക്ഷത്തോളം രൂപയാകും പഠിച്ചിറങ്ങുമ്പോൾ എന്നത് കൊണ്ട് അകെ വിഷമത്തിൽ ഇരിക്കുമ്പോഴായിരുന്നു ശിവന്റെ മുതലാളിയുടെ കൂട്ടുകാരൻ വഴി ബാംഗ്ലൂരിൽ സീറ്റ് ലഭിക്കുന്നത് . കഴിഞ്ഞ ദിവസം അവൾക്കൊരു ആക്സിഡന്റ് ഉണ്ടായി കുഴപ്പമില്ല , ആരേലും വന്നാൽ വീട്ടിലേക്ക് വിടാമെന്ന് വിളിച്ചറിയിച്ചപ്പോൾ കുട്ടൻ അനിയത്തിയെ കൂട്ടാനായി ബാംഗ്ലൂരിലേക്ക് പോയതാണ്
ശിവൻ ഹൌസ് ബോട്ട് ഡ്രൈവറാണ് . സീസണിൽ കിട്ടുന്ന തുക എല്ലാറ്റിനും തികയില്ലാത്തത് കൊണ്ട് ബുക്കിംഗ് ഇല്ലാത്തപ്പോൾ കിട്ടുന്ന പണിക്ക് പോകും . മനോജിനും ചെറിയ വരുമാനം ആയപ്പോഴാണ് തെല്ലൊരാശ്വാസമായത് . കയർ ഫാക്ടറിയിൽ ജോലിയുണ്ടായിരുന്ന ശാരദ ശാരീരികപ്രശ്നനങ്ങളാൽ ജോലി വേണ്ടാന്ന് വെച്ചിരുന്നു .
” മക്കളെ …. ”
ഊണ് കഴിഞ്ഞ് അവസാന പാത്രവും കഴുകി വെക്കുമ്പോഴാണ് ശിവന്റെ വിളി
മായയുടെ ഉള്ളിൽ നിന്നൊരാന്തലുണ്ടായി . ശാരദ കണ്ണ് നിറച്ചുകൊണ്ട് മകളെ നോക്കി .
മനോജ് തന്റെ മുറിയിൽ നിന്നൊരു നിമിഷം കൊണ്ട് ഉമ്മറത്തെ അരപ്രേസിൽ ഇരിപ്പുറപ്പിച്ചിരുന്നു .ഊണ് കഴിഞ്ഞ് അരപ്രേസിൽ എല്ലാവരോടു മൊത്തിരിക്കു മ്പോഴാണ് ശിവൻ എല്ലായ്‌പ്പോഴും മനസ് തുറക്കാറുള്ളത് .. മക്കളുമങ്ങനെ തന്നെ . എത്രവലിയ പ്രശ്നങ്ങൾ ആണെങ്കിലും ഉറങ്ങാനായി എഴുന്നെറ്റവിടെ നിന്നും പോകുമ്പോൾ അപ്പൂപ്പൻ താടി പോലെ ഭാരമില്ലാത്ത മനസായിരിക്കും അച്ഛനോടൊപ്പമുള്ള സംസാരത്തിനൊടുവിലവർക്ക് . .
” ചോക്കലേറ്റാ .. ഇറ്റലിക്കാരായിരുന്നു ഇന്ന് ഗസ്റ്റ് ”
അമ്മയും മകളും കൂടെ അരപ്രേസിൽ വന്നിരുന്നപ്പോൾ ശിവൻ വിദേശ നിർമിത മിട്ടായി അവർക്ക് നേരെ നീട്ടി . അത് വാങ്ങി കവർ പൊട്ടിച്ചു വായിലിട്ടെങ്കിലും മധുരത്തിനേക്കാൾ അവർക്ക് എന്തോ ചവർപ്പ് കലർന്നൊരു രുചിയായിരുന്നു അനുഭവപ്പെട്ടത് .
” പണ്ടൊരു രാത്രിയിൽ നല്ല മഴയുണ്ടായിരുന്നു . കായലിൽ നിന്ന് കടലിലേക്ക് കയറിയില്ലങ്കിലും അടുത്തായാണ് ബോട്ട് നങ്കൂരമിട്ടത് . ജെർമ്മനീന്നുള്ള ഗസ്റ്റ് ആയിരുന്നു . ഞാൻ ശെരിക്കുമോർക്കുന്നുണ്ട് . സാധാരണ രാത്രി സ്റ്റേ ആണേൽ ഞാനും ജോമോനുമൊക്കെ തിരിച്ചുപോരും . അന്ന് നല്ല മഴയും വേലിയേറ്റ സാധ്യതയും കണ്ടു രാത്രി പോരണ്ടാന്ന് തീരുമാനിച്ചു . ഗസ്റ്റിനും ചെറിയ പേടി . അന്നേരമാ കുഞ്ഞേട്ടൻ നിന്റമ്മേനെ ആശൂത്രീൽ ആക്കീന്ന് പറഞ്ഞു വിളിക്കുന്നെ . കുട്ടൻ അവരുടെ കൂടെ ആശൂത്രീലുണ്ട് . എനിക്ക് പോരാനും പോരാതിരിക്കാനും വയ്യ . എന്റെ ടെൻഷൻ അറിഞ്ഞോണ്ടാണോ എന്തോ ഗസ്റ്റ് ചോദിച്ചു എന്താ കാര്യമെന്ന് . കാര്യം പറഞ്ഞപ്പോൾ തനിച്ചു പോകണ്ട ബോട്ട് മടക്കിക്കോളാൻ പറഞ്ഞു . ജെട്ടിക്കടുത്ത് വല്ലോം ഇട്ടാൽ മതിയെന്ന് . ”’
”എനിക്കുണ്ടായ സന്തോഷം . ഞാൻ ആശൂത്രീൽ എത്തുമ്പോ നീയുണ്ടായി കഴിഞ്ഞിരുന്നു . എനിക്ക് കയ്യിൽ മേടിക്കാൻ കഴിഞ്ഞില്ല . കുഞ്ഞേട്ടന്റെ അമ്മ കുട്ടനെ മടിയിലിരുത്തി അവന്റെ കയ്യിലേക്ക് കുഞ്ഞോളെ .. നിന്നെ കൊടുത്തു . ”
മായ ഉണ്ടായ ആ ദിവസം മനസിലോർത്തെടുത്തുകൊണ്ട് ശിവൻ സംസാരിച്ചു തുടങ്ങിയപ്പോൾ ശാരദക്ക് കണ്ണീരടക്കിപ്പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല . മനോജ് ഒലിച്ചിറങ്ങിയ ഈറ തുടച്ചിട്ട് അച്ഛനെ നിർന്നിമേഷനായി നോക്കിയിരുന്നു . മായയുടെ വായിലൂടെയും കണ്ണിലൂടെയും ഈറ ഒഴുകി തുണി നനച്ചിരുന്നു .വായടക്കാൻ പോലുമാവാതെ ശ്വാസം കിട്ടാതെ അവൾ വേവലാതിപ്പെട്ടപ്പോൾ മനോജ് അവളെ നെഞ്ചിലേക്ക് ചായ്ച്ചു മുടിയിലൂടെ കയ്യോടിച്ചു .
” അന്ന് മുതൽ ഞങ്ങളും ദേ ഇവനും നിന്നെ ജീവനെ പോലാ കൊണ്ട് നടക്കുന്നെ … ആ നീയാണ് ”’
ശിവൻ ഒന്ന് നിർത്തി മായയെ നോക്കി .
അവൾ ആർത്തലച്ചു കൊണ്ട് മനോജിന്റെ തോളിൽ മുഖമമർത്തി കരഞ്ഞു .
” ഇങ്ങു നോക്ക് … ”
പൊടുന്നനെ മായ കരച്ചിലൊരുവിധം അടക്കി അച്ഛനെ നോക്കി .
അച്ഛൻ അധികം അ,ടിച്ചിട്ടില്ല ., നോട്ടം കൊണ്ട് തെറ്റിനെ തിരുത്തുന്ന അച്ഛന്‍ ഒരിക്കല്‍ കയ്യോങ്ങിയത് വാശിപിടിച്ചു കരഞ്ഞതിനാണ് .
ആവശ്യങ്ങൾ പറയാം ..അതിന് വാശിപിടിക്കണ്ട കാര്യമില്ല .. മുഖമൊന്ന് ചുളിക്കാതെ മുഖത്ത് വിരോധമോ പരിഭ്രാന്തിയോ സങ്കടമോ ഭാവിക്കാതെ തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ മുഖത്ത് നോക്കി സംസാരിക്കണം എന്നായിരുന്നു അച്ഛൻ പഠിപ്പിച്ചിരുന്നത് .
”’ അച്ഛൻ പത്താം ക്‌ളാസ് വരെയേ പഠിച്ചിട്ടുള്ളൂ . ആഴമുള്ള കായലും കടലുമാണ് കരയേക്കാൾ കൂടുതൽ അച്ഛന്റെ ലോകം . പക്ഷെ ലോകത്തിന്റെ നാനാദിക്കുകളിൽ വരുന്നഎന്റെ ഗസ്റ്റുകളിൽ നിന്നെനിക്ക് കിട്ടിയ കുറെ അറിവുകളുണ്ട് . അറിവുകൾ അല്ല ..ഈ ലോകത്ത് ഉള്ള പല തരം ആളുകളുടെ സ്വഭാവങ്ങൾ വികാരങ്ങൾ . .”’
” ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീപുരുഷ ബന്ധങ്ങൾക്ക് അത്ര വിലയൊന്നുമില്ലങ്കിലും നമ്മുടെ ഭാരതത്തിൽ സ്ത്രീയുടെ ചാ,രിത്ര്യത്തിനു വളരെ പ്രാധാന്യമുണ്ട് . ”
മായ ശ്വാസമടക്കി അച്ഛനെ നോക്കി .
ശാരദയും മനോജും ഒട്ടൊരു ഭയത്തോടെ അയാളെയും മായയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു .
”എന്നാൽ അതിലും വലുത് ഒന്നുണ്ട് … നിങ്ങളെക്കാൾ ഉപരി ഞങ്ങൾ മാതാപിതാക്കൾക്ക് ആകുമത് വലുത് ”’
” നിന്റെ … നിന്നെപ്പോലുള്ള മക്കളുടെ ജീ,വൻ ”
ശിവന്റെ കണ്ഠം ഇടറി
” ഒരു നിമിഷം കൊണ്ട് അവസാനിപ്പിക്കാനായിരുന്നെങ്കിൽ അമ്മേടേ ഉദരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പിഞ്ചുമുഖം കാണാൻ പത്തുമാസം കാത്തിരുന്നതെന്തിനായിരുന്നു ? പിച്ചവെക്കുമ്പോൾ കാലിടറാതെ ചാടി പിടിച്ചിരുന്നത്, കിന്നരിപ്പല്ല് മുളയ്ക്കുന്നത് കാണാൻ ..അതുകൊണ്ടൊരു കടിയുമ്മ കിട്ടാൻ കൊതിച്ചത് .. അരയിൽ പലഹാരപ്പൊതിയും കൊണ്ട് ഞങ്ങൾ എന്തിനാ വീട്ടിലേക്ക് വന്നിരുന്നത് ?”
”നിങ്ങളുടെ സന്തോഷം കാണാൻ .. നിങ്ങടെ സ്നേഹം അനുഭവിക്കാൻ അല്ലെ … ആ സ്നേഹവും ലാളനയും ഒരു നിമിഷം കൊണ്ട് നീ മടക്കി തരാൻ നോക്കി … നിന്റെ ജീവിതം അവസാനിപ്പിച്ച് കൊണ്ട് ..അല്ലെ ..”
”അച്ഛാ … ” മായയുടെ ശബ്ദം പുറത്തേക്ക് വന്നില്ല .
തന്നെ ഒരാൾ ന,ശിപ്പിച്ചതോ ഒന്നും ആ അച്ഛന് വിഷയം അല്ലായെന്നവൾക്ക് തോന്നി
പകരം താൻ ജീ,വനോ,ടുക്കാൻ ശ്രമിച്ചതായിരുന്നു അച്ഛനെ വേദനിപ്പിച്ചതെ ന്നറിഞ്ഞപ്പോഴാണ് അവളാകെ തകർന്നു പോയത്
” കുട്ടാ … നീയെന്തിനാണവളെ ത,ല്ലിയത് ? അതാണോ ഒരു ചേട്ടന്റെ കർത്തവ്യം എന്ന് നീ പഠിച്ചിട്ടുള്ളത് . നിനക്കെന്തവകാശമാണ് ത,ല്ലാനും കൊ,ല്ലാനുമുള്ളത് ? നീ ത ല്ലിക്കൊ,ല്ലുന്നതും അവൾ ആത്മഹ,ത്യ ചെയ്യുന്നതുംതമ്മിലെന്ത് വ്യത്യാസമാണുള്ളത് . തല്ലാനും കൊ,ല്ലാനുമല്ല ഞാൻ എന്റെ മക്കളെ വളർത്തിയത് . മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ശാസിക്കാനും നേർവഴിക്ക് നടത്താനും അധികാരമുണ്ട് ..അതിൽ കൂടുതൽ ഒരാളുടെ മേൽ യാതൊരു അവകാശവുമില്ല . ഒരാളുടെ കൂട്ടുകെട്ടും അവരുടെ ജീവിതവുമൊക്കെ അവരവർ തന്നെയാണ് തീരുമാനിക്കേണ്ടത് .അതിനുള്ള സ്വാതന്ത്ര്യവും അവർക്കുണ്ട് . തെറ്റാണെങ്കിൽ തിരുത്താം എന്നല്ലാതെ നമ്മുടെ ആജ്ഞകൾ ആരുടെമേലും അടിച്ചേൽപ്പിക്കാൻ നമുക്കവകാശമില്ല . ഒരു പൗരന്റെ മൗലികാവകാശങ്ങളിൽ പെടുന്നതാണ് ഇതെല്ലാം ”
‘നീ നിന്റെ ഫ്രണ്ട് മെറിനുമായി നീ സിനിമക്ക് പോയിട്ടില്ലേ ? ബീച്ചിലും പാർക്കിലും പോയിട്ടില്ലേ ? അതെന്താ പരിശുദ്ധ പ്രണയമാണോ ? മക്കളെ … ച,തി നടക്കും വരെ എല്ലാ പ്രണയവും പരിശുദ്ധമാണ് . അങ്ങനെയാണ് നാം കരുതുന്നത് . ”
മായയുടെ ശിരസ്സിലൂടെ തലോടി ആശ്വസിപ്പിച്ചിരുന്ന മനോജിന്റെ കൈകൾ നിശ്ചലമായിരുന്നു .
മെറിൻ കൂടെ പഠിച്ചതാണ് . അന്യ മതസ്തരായതിനാൽ ഒരിക്കലും ഇരുവരുടെയും വീട്ടിൽ അനുവദിക്കില്ലായെന്നും പറഞ്ഞുനോക്കാം , എന്നാൽ വീട്ടുകാരെ വെറുപ്പിച്ച് തങ്ങൾക്കൊരു ജീവിതം വേണ്ടാന്നും ഇരുവരും ആലോചിച്ചുറ പ്പിച്ചിട്ടുണ്ടായിരുന്നു .
” നീയവളെ വഞ്ചിച്ചിട്ടില്ലല്ലോ എന്നായിരിക്കും ഇപ്പോൾ നിന്റെ മനസ്സിൽ ”
”ഇല്ല ..അച്ഛാ … രണ്ടുപേരുടെയും വീട്ടിൽ അനുവാദം തന്നില്ലെങ്കിൽ വിവാഹം കഴിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട് ”
” ഭ്ഭാ …. ”’
ശിവൻ ക്രൂദ്ധ നായി കയ്യോങ്ങിക്കൊണ്ട് ചാടിയെണീറ്റു .
മായ ഒരുനിമിഷം കൊണ്ട് തന്റെ വിഷമം മറന്ന് ഏട്ടന്റെ മുന്നിൽ അച്ഛന് വിലങ്ങായി നിന്നു
അച്ഛനെ ഇത്ര ക്രൂ,ദ്ധനായി ഇതുവരെ കണ്ടിട്ടില്ല
” അങ്ങനെയൊരു അനുവാദം കിട്ടില്ലെന്ന് തോന്നിയെങ്കിൽ നിങ്ങളെന്തിനാണ് പ്രണയിച്ചേ ? നേരമ്പോക്കിനോ ? വീട്ടുകാരുടെ അനുവാദം കിട്ടിയില്ലെങ്കിൽ വിവാഹം കഴിക്കില്ലെന്ന് രണ്ടാളും തീരുമാനിച്ചിട്ടുണ്ട് പോലും !!”
”അതോടെ എല്ലാം കഴിഞ്ഞോ ? നിങ്ങൾക്ക് വേണ്ടന്ന് വെക്കാനെളുപ്പമാണ് .
മനസ്സറിഞ്ഞൊരാളെ സ്നേഹിച്ചാൽ ജീവൻ പോകും വരെ അവരുടെ ഓർമ മനസിൽ നിന്ന് പോകുമെന്ന് കരുതുന്നുണ്ടോ ? പക്ഷെ പിന്നീട് നിങ്ങളുടെ ജീവിതത്തിലേക്ക് വരുന്നൊരാളെ പൂർണഹൃദയത്തോടെ, സംതൃപ്തിയോടെ സ്നേഹിക്കുമെന്നുറപ്പുണ്ടോ ? . എത്ര വിശാല മനസ്കനായാലും ഒരു താരതമ്യം ഉണ്ടാകും .എല്ലാറ്റിനും വരാൻ പോകുന്ന പ,ങ്കാളിയോടാണ് നിങ്ങൾ ച,തി ചെയ്യുന്നത് ..അല്ലാതെ സ്വന്തം മനസിനോടോ ശരീരത്തിനോടോ അല്ല .”
ശിവൻ വീണ്ടും കസേരയിൽ ഇരുന്നപ്പോൾ ശാരദയുടെ ശ്വാസം ഒന്ന് നേരെ വീണു
” പ്രണയം നല്ലതാണ് .. ശ രീരം ക,ളങ്കപ്പെട്ടാൽ അയാളെ മാത്രമേ ബാധിക്കൂ .. പക്ഷെ മനസ് കളങ്കപ്പെട്ടാൽ കൂടെയുള്ളവരെ മുഴുവൻ ബാധിക്കും. ഒരാക്സി ഡന്റിൽ ശരീരം മുഴുവൻ വൃ ണപ്പെട്ടാലും അത്യാധുനിക ചികിത്സാസം വിധാനങ്ങൾ ഉള്ള ഇക്കാലത്തു സമയം എടുത്താണെങ്കിലും ശരീരാവയവങ്ങളെ പഴയ നിലയിലെത്തിക്കാനാകും . എന്നാൽ മുറിവേൽക്കുന്നത് മനസിനായാൽ ചികിൽസിക്കാൻ നമ്മളെക്കൊണ്ട് മാത്രമേ സാധിക്കൂ . ഉപദേശങ്ങളും കൗൺസിലിംഗുമൊക്കെ സഹായകമാകുമെങ്കിലും മനസ് പൂർവ്വ സ്ഥിതിയിൽ ആക്കേണ്ടത് നമ്മൾ തന്നെയാണ് .. അതിന് ഫലപ്രദമായ ചികിത്സയില്ല ”
”കുഞ്ഞോളെ … നീ ചെറുപ്പമാണ് . ലോകം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല . ലോകത്തെവിടെയും ഇതൊരു അസാധാരണ സംഭവവുമല്ല ഇക്കാലത്ത് . നീ പഠിക്കണം ..ജോലി നേടണം . മറ്റൊരു വിവാഹവും കുഞ്ഞുങ്ങളുമൊക്കെ നിന്റെ തീരുമാനങ്ങളാണ് . കാലം മായ്ക്കാത്ത മുറിവുകളില്ല . ജീവിതം അവസാനിപ്പിക്കാൻ ഒരു നിമിഷം മതി . പക്ഷെ ആ ജീവിതം ഇതുവരെ എത്തിയത് , എത്തിച്ചതെങ്ങെനെയെന്ന് ചിന്തിച്ചാൽ ആരുമതിന് തുനിയില്ല . മക്കളുടെ ചിരിയും കളിയും ലഭിച്ച സ്നേഹവും മുത്തങ്ങളും ഓർത്താൽ ഒരച്ഛനും അമ്മയും എന്ത് കാര്യത്തിനായാലും മക്കളെ ഒരു പരിധിയിൽ കവിഞ്ഞു, മനസ് മുറിവേൽക്കും പോലെ സംസാരിക്കുകയുമില്ല . അത് നിനക്ക് മനസ്സിലാകണമെങ്കിൽ നീയുമൊരു അമ്മയാകണം . ””
” ഇല്ലച്ഛാ …എനിക്ക് ജീവിക്കണം .എനിക്ക് നിങ്ങളെയൊക്കെ വിട്ട് പോകാനാവില്ല ”
മായ പൊട്ടിക്കരച്ചിലോടെ നെഞ്ചിലേക്ക് വീണപ്പോൾ ശിവൻ അവളെ അരുമയോടെ തലോടി ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ശാരദ ആനന്ദാശ്രുക്കൾ പൊഴിച്ചു .
” കുട്ടാ … മാത്യു സാർ അൽപം പുരോഗമനചിന്താഗതിക്കാരനാണ് . നിന്നെ ചെറുപ്പം മുതലേ അറിയാം അദ്ദേഹത്തിന് . നിങ്ങളുടെ സ്നേഹബന്ധ മറിഞ്ഞപ്പോൾ എന്നെ വന്നു കണ്ടിരുന്നു . രണ്ടാൾക്കും ഒരു ജോലി ആകട്ടെ എന്ന് ഞങ്ങൾ പറഞ്ഞു തീരുമാനിച്ചതാണ് . ഒരു കാര്യം മാത്രം . അവൾ അന്യമതത്തിൽ പെട്ടവളാണ് . അതുകൊണ്ടു തന്നെ ജീവിത സാഹചര്യങ്ങളും ശീലങ്ങളും ഒക്കെ നമ്മളിൽ നിന്നും മാറ്റമുണ്ടാകും . വിശ്വാസങ്ങളുടെ പേരിൽ നിങ്ങൾ തമ്മിൽ അകൽച്ചയുണ്ടാകരുത് . നിന്റെ വിശ്വാസങ്ങൾ പോലെ തന്നെ മൂല്യമേറിയതാണ് അവളുടേതും . അതുകൊണ്ടു അവളെയും നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞുങ്ങളെയും മതവിശ്വാസങ്ങൾ അ, ടിച്ചേൽപ്പിക്കരുത് . പ്രണയിക്കാം ..അത് സ്വത്ത് സ്വന്തമാക്കാനോ മത- രാഷ്ട്രീയങ്ങളിലേക്ക് ആളെ ചേർക്കാനോ ആവരുത് .. പ്രണയം മനസുകൾ തമ്മിലുള്ള ബന്ധമാകണം ”
ഉറങ്ങാനായി കിടന്നപ്പോൾ വാതിൽക്കൽ വന്നു നിന്ന് പറഞ്ഞ അച്ഛന്റെ വാക്കുകൾ കേട്ട് മനോജ് നെഞ്ചിൽ കൈവെച്ചു മുകളിലേക്ക് നോക്കി … താൻ വിശ്വസിക്കുന്ന ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് .
