പെണ്ണായാൽ എന്താരു നഷ്ടമാണ്. പഠിപ്പിക്കണം വിവാഹം കഴിപ്പിക്കണം. എല്ലാം അങ്ങോട്ട് കൊടുക്കാനല്ലേ പറ്റൂ. നമ്മൾക്ക് എന്താണ് ലാഭം. അപ്പോഴേ പ്രാർത്ഥിച്ചതാണ് ആണായിരിക്കണം……

മകൾ

എഴുത്ത്:-നിഷ സുരേഷ്കുറുപ്പ്

പെൺകുഞ്ഞ് പിറന്നെന്നറിഞ്ഞപ്പോൾ അയാൾ ഭാര്യയോട് ദേഷ്യപ്പെട്ടു.

പെണ്ണായാൽ എന്താരു നഷ്ടമാണ്. പഠിപ്പിക്കണം വിവാഹം കഴിപ്പിക്കണം. എല്ലാം അങ്ങോട്ട് കൊടുക്കാനല്ലേ പറ്റൂ. നമ്മൾക്ക് എന്താണ് ലാഭം. അപ്പോഴേ പ്രാർത്ഥിച്ചതാണ് ആണായിരിക്കണം എന്ന് . തന്റെ കുറ്റം കൊണ്ടാണോ എന്ന മട്ടിൽ അമ്മയുടെ മിഴികൾ നിറഞ്ഞു.

അയാൾ കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും കൂട്ടാക്കാതെ തിരിഞ്ഞു നടന്നു. പിന്നെയങ്ങോട്ട് അയാൾക്ക് ആ കുഞ്ഞിനെ കാണുന്നതേ ചതുർത്ഥി ആയിരുന്നു. എന്തെങ്കിലും സ്നേഹത്തോടെ വാങ്ങി കൊടുക്കാൻ പോലും അയാൾ കൂട്ടാക്കിയില്ല. ഇതെല്ലാം കണ്ട് മകളെ ചേർത്ത് പിടിച്ച് ആ അമ്മ കണ്ണീരൊഴുക്കി .

അടുത്ത പ്രസവത്തിൽ അവർക്ക് ആൺകുഞ്ഞ് ജനിച്ചു. സന്തോഷത്താൽ അയാൾ കുഞ്ഞിനെ വാരിയെടുത്തു .രക്ഷപ്പെട്ടു വിവാഹം കഴിപ്പിക്കണ്ട. ഇങ്ങോട്ട് സ്ത്രീധനം വാങ്ങാം എല്ലാം കൊണ്ടും ലാഭം.

അവസാനകാലത്ത് മകനേ കാണു. പെൺകുട്ടികൾ അവരുടെ പാട് നോക്കി പോകും എന്നു പറഞ്ഞയാൾ തുരുതുരെ മകനെ മുത്തുന്നത് നോക്കി നിന്ന മകളുടെ കണ്ണുകൾ നിറയുന്നതും ഭാര്യയിൽ നിന്ന് ഒരു നിശ്വാസം ഉതിരുന്നതും അയാൾ കണ്ടില്ല .

എല്ലാ കാര്യത്തിലും മകളെ അവഗണിച്ചയാൾ മകനെ സ്നേഹിച്ചു. മകനെ മുന്തിയ സ്കൂളിലും മകളെ സർക്കാർ സ്കൂളിലും വിട്ട് പഠിപ്പിച്ചു. അവനായി പ്രത്യേകിച്ച് ഭക്ഷണങ്ങൾ വാങ്ങി കൊടുത്തു.

കളിപ്പാട്ടവും വില കൂടിയ തുണിത്തരങ്ങളും വാങ്ങുന്നതിൽ അയാൾ സംതൃപ്തി കണ്ടു. മകൾ നല്ല രീതിയിൽ പഠിച്ച് ജോലി വാങ്ങി .അവളെ മനസിലാക്കുന്ന ഒരാളെ വിവാഹവും കഴിച്ചു. ഒടുവിൽ മകൻ്റെ വിവാഹവും കഴിഞ്ഞു .’ അയാളുടെ ഭാര്യ മരണപ്പെടുകയും ചെയ്തു.

വയസായ അച്ഛനെ നോക്കുന്നത് കൊണ്ട് എന്ത് ലാഭമെന്ന് മകൻ വിവാഹം കഴിച്ച പണക്കാരി മരുമകൾ പറഞ്ഞപ്പോൾ മകനും അത് ശരിവെച്ചു. മകനോടുള്ള സ്നേഹത്താൽ എല്ലാം മകൻ്റെ പേരിൽ എഴുതിവെച്ച അയാൾ മറ്റു മാർഗമില്ലാതെ ആ വീട്ടിൽ നിന്നും ഇറങ്ങി .

എവിടെ പോകുമെന്നറിയാതെ രോഗിയായ അയാൾ പെരുവഴിയിൽ പകച്ച് നിന്നപ്പോൾ അയാളെ തേടി മകൾ വന്നു. ഒറ്റയ്ക്കാക്കില്ലെന്ന ഉറപ്പോടെ മകൾ അയാളുടെ കൈ കവർന്ന നിമിഷം അയാളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ അടർന്ന് മകളുടെ കൈയ്യിൽ വീണു…….

Leave a Reply

Your email address will not be published. Required fields are marked *