Story written by Saji Thaiparambu
അദ്ദേഹം മരിച്ച് കഴിഞ്ഞപ്പോൾ ആദ്യമൊരു മരവിപ്പായിരുന്നു
മകൾക്ക് വയസ്സ് ഏഴാകുന്നേയുള്ളു , അവൾക്ക് കൂട്ടായി ഒരു മകൻ കൂടി
നമുക്ക് വേണമെന്നും ഒരാളെ കൊണ്ടെങ്കിലും ഐ എ എസ് എടുപ്പിക്കണമെന്നുമൊക്കെയുള്ള മോഹങ്ങൾ ബാക്കി വച്ച് അദ്ദേഹം പോയപ്പോൾ കുറെ നാള് മനസ്സിൽ ശൂന്യത നിറഞ്ഞ് നിന്നിരുന്നു
ലീവ് തീർന്നെന്നും ഇനിയും ചെല്ലാതിരുന്നാൽ ലോസ് ഓഫ് പേ ആകുമെന്നും ഓഫീസിൽ നിന്ന് വിളിച്ചറിയിച്ചപ്പോഴാണ് വീണ്ടും ജോലിക്ക് പോയി തുടങ്ങിയത്
ഇനി എന്താ നിൻ്റെ പ്ളാൻ? അവിടെ തന്നെ നില്ക്കാനാണോ ?
കൂട്ടുകാരിയുടെ ആ ചോദ്യത്തിന് ശേഷമാണ് അതെൻ്റെ വീടല്ലെന്നും ഭർത്താവിൻ്റെ തറവാട്ടിലാണ് ഞാൻ നില്ക്കുന്നതെന്നും അദ്ദേഹത്തിൻ്റെ മരണ ശേഷം എനിക്കവിടെ നില്ക്കാനുള്ള അവകാശമില്ലെന്നുമൊക്കെ ഞാൻ ചിന്തിച്ചത്
എടീ എന്തൊക്കെ പറഞ്ഞാലും ആ വീട് നിൻ്റെ ഭർത്താവിൻ്റെ അനുജനുള്ള താണ് അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് നിങ്ങളോട് ആരും മാറിത്താമ സിക്കാൻ പറയാതിരുന്നത് ഒരു പക്ഷേ കൂടെപ്പിറ പ്പായത് കൊണ്ടാവാം ഇനി ആ പരിഗണന നിനക്കവിടെ കിട്ടണ മെന്നില്ല കാരണം അനുജൻ കല്യാണം കഴിക്കാതിരിക്കുന്നത് കൊണ്ട് ഇനി ബന്ധുക്കക്കളും നാട്ടുകാരും കഥകൾ മെനയാൻ തുടങ്ങും അന്നേരം നാണംകെട്ട് നീയവിടുന്ന് മാറാൻ നിർബന്ധിതയാവും അതിലും നല്ലത് ഇപ്പോഴെ നീ നിൻ്റെ വീട്ടിലേയ്ക്ക് തിരിച്ച് പോരുന്നതല്ലേ?
കൂട്ടുകാരിയുടെ ദീർഘവീക്ഷണം ശരിയാണെന്ന് എനിയ്ക്ക് തോന്നി
അന്ന് വൈകുന്നേരം വീട്ടിലെത്തിയ ഞാൻ എൻ്റെ അമ്മയെ വിളിച്ചിട്ട് ഞാനും മോളും തറട്ടിലേയ്ക്ക് ചെല്ലുവാണെന്ന് പറഞ്ഞു.
നിങ്ങള് വരുന്നതിൽ അമ്മയ്ക്ക് സന്തോഷമേയുള്ളു പക്ഷേ മോളേ ഇവിടെയിപ്പോൾ അഖിലിൻ്റെ ഭാര്യയും അവൻ്റെ കുഞ്ഞുമൊക്കെ യുള്ളതല്ലേ? അപ്പോൾ നിങ്ങളിങ്ങോട്ട് വന്നാൽ അഖിലിന് കുഴപ്പമി ല്ലായിരിക്കും പക്ഷേ അവൻ്റെ ഭാര്യയ്ക്കത് ഇഷ്ട മാകുമോ എന്ന് അമ്മയ്ക്കൊരു പേടിയുണ്ട് അല്ല അവളൊന്നും പറഞ്ഞിട്ടല്ല കൊട്ടോ
അമ്മ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വല്ലാതെയായി , മരുമകളെ രക്ഷിക്കാൻ അമ്മ എന്നിൽ നിന്ന് എന്തോ മറയ്ക്കുന്നതായി എനിക്ക് തോന്നി
അമ്മയെന്തിനാ ഇങ്ങനെ മൂടിവച്ച് സംസാരിക്കുന്നത് ഞാൻ
അമ്മയുടെ മകളല്ലേ?
സങ്കടത്തോടെ ഞാൻ ചോദിച്ചു
അല്ല മോളെ കഴിഞ്ഞ ദിവസം നിങ്ങളെക്കുറിച്ച് ഇവിടെ സംസാര മുണ്ടായിരുന്നു അപ്പോൾ അദിഥി ഒരു അഭിപ്രായം പറഞ്ഞതാണ് ,ചേച്ചിയ്ക്ക് ജോലിച്ചുള്ളതല്ലേ? തത്ക്കാലം ഒരു വാടക വീടെടുത്ത് ചേച്ചിയ്ക്കും മോൾക്കും കൂടി അങ്ങോട്ട് മാറിയാൽ പോരെ എന്ന്, അപ്പോഴാണ് എനിക്ക് മനസ്സിലായത് അദിഥിക്ക് നീയിങ്ങോട്ട് വരുന്നതിന് എതിർപ്പുണ്ടെന്ന്, മാത്രമല്ല അച്ഛനുണ്ടാക്കിയ നമ്മുടെ പഴയ തറവാട് നിന്നിടത്ത് ഇപ്പോൾ അഖില് പണി കഴിപ്പിച്ച പുതിയ വീടാണല്ലോ ഉള്ളത്, അന്നേരം അമ്മയ്ക്കും കൂടുതലൊന്നും പറയാനാവില്ലെന്ന് മോൾക്കറിയാമല്ലോ ?
അമ്മ പറഞ്ഞത് ശരിയാണ് അച്ഛൻ മരിക്കുന്നതിന് മുന്പ് എനിക്കുള്ള അവകാശമൊക്കെ തന്നിരുന്നു തറവാടിനോട് ചേർന്ന തെക്കേ വശത്തെ പറമ്പ് വിറ്റിട്ടാണ് അജയേട്ടൻ പുതിയ ഫാക്ടറി തുടങ്ങാനുള്ള സ്ഥലം വാങ്ങിയത് പക്ഷേ നിയമപരമായ ചില തടസ്സങ്ങൾ നേരിട്ടത് കൊണ്ട് പുതിയഫാക്ടറി എന്ന സ്വപ്നവും പാതിവഴിയിലായി
എനിക്ക് മനസ്സിലായി അമ്മേ അധികാരത്തോടെ എനിക്കിനി അവിടെ
വന്ന് താമസിക്കാൻ കഴിയില്ല അദിഥി പറഞ്ഞത് പോലെ ഇവിടെ അടുത്ത് എവിടെയെങ്കിലും തത്ക്കാലം വാടക വീട് തന്നെ നോക്കാം പതിയെ സ്വന്തമായി ഒരു വീട് വയ്ക്കാം എൻ്റെ മോള് വളർന്ന് വരുവല്ലേ? അവൾക്കായി എന്തേലും കരുതിവയ്ക്കണ്ടേ?
അമ്മയുമായി സംസാരിച്ച് ഫോൺ കട്ട് ചെയ്യുമ്പോൾ സങ്കടം കൊണ്ട് ഞാൻ വിതുമ്പി പോയിരുന്നു.
എത്ര പെട്ടെന്നാണ് എൻ്റെ കിടപ്പാടം നഷ്ടമായത് , കല്യാണം കഴിഞ്ഞ് വന്നപ്പോൾ ഇനി മുതൽ ഇതാണെൻ്റെ വീടെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ഏറെ പാട് പെടേണ്ടി വന്നു പക്ഷേ ഭർത്താവ് കൂടെ ഉണ്ടാകുന്ന കാലം വരെ മാത്രമേ ഈ വീട്ടിൽ തനിക്ക് അവകാശ മുള്ളുവെന്ന് കൂട്ടുകാരി പറഞ്ഞ് തരേണ്ടി വന്നു. ജനിച്ച് വളർന്ന തറവാടും ഒരു നാൾ അന്യമാകുമെന്നും അവിടെ നിന്നും എന്നെന്നേയ്ക്കുമായി പടിയിറങ്ങേണ്ടവളാണ് പെണ്ണെന്ന്അ മ്മയും കൂടി പറയാതെ പറഞ്ഞപ്പോൾ എല്ലാമുണ്ടായിട്ടും തെരുവിലേയ്ക്കുറങ്ങേണ്ടി വന്ന അനാഥയുടെ അവസ്ഥയായിരുന്നു എനിക്ക്
ഞാനും മോളും വാടക വീട്ടിലേയ്ക്ക് മാറുന്നതിനെ കുറിച്ച് അജയേട്ടൻ്റെ അമ്മയോട് പറഞ്ഞു
അതെന്താ മോളേ നിനക്ക് ഇവിടുന്ന് ജോലിക്ക് പോകുന്നത് കൊണ്ട് എന്തേലും ബുദ്ധിമുട്ടുണ്ടോ?
അതല്ലമ്മേ ,,
ഞാനൻ്റെ കൂട്ടുകാരി പറഞ്ഞ വരുംവരായ്കകൾ അമ്മയോട് പറഞ്ഞു.
ഓഹ് അത്രേയുള്ളോ കാര്യം ? അതിന് പോം വഴിയുണ്ട് നമുക്ക് നിൻ്റെ അനിയനെ കൊണ്ട് പെണ്ണ് കെട്ടിക്കാം അപ്പോൾ പിന്നെ ആരും ഒന്നും പറയില്ലല്ലോ
അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി ഞാനും മോളും അനാഥരല്ലെന്നും ഞങ്ങളെ ചേർത്ത് പിടിക്കാൻ ആളുണ്ടെന്നു മറിഞ്ഞപ്പോൾ നഷ്ടപ്പെട്ട ആത്മവിശ്വാസം എനിക്ക് തിരിച്ച് കിട്ടി
അങ്ങനെ അനിയന് ആലോചനകൾ തുടങ്ങി നാലഞ്ച് പെണ്ണ്കാണലി നൊടുവിൽ അവനൊരു പെണ്ണിനെ ഇഷ്ട പ്പെട്ടു, നല്ല തറവാടും എല്ലാം കൊണ്ടും ചേർച്ചയുമുന്നായിരുന്നത് കൊണ്ട് അതങ്ങ് ഉറപ്പിക്കാൻ തീരുമാനിച്ചു
അപ്പോഴാണ് പെണ്ണിൻ്റെ വീട്ടിൽ നിന്ന് മറ്റൊരു അഭിപ്രായം ഉരുത്തിരിഞ്ഞ് വന്നത്
അനിയൻ്റെ വിവാഹം കഴിഞ്ഞാലുടനെ ചേട്ടൻ്റെ വിധവയായ ഭാര്യയും കുഞ്ഞും മറ്റൊരു വീട്ടിലേയ്ക്ക് മാറുമെന്ന് അവർക്ക് ഉറപ്പ് കൊടുക്കണമ ത്രേ
ചെറുപ്പക്കാരിയും സുന്ദരിയുമായ ചേട്ടൻ്റെ ഭാര്യ , വീട്ടിലുള്ളത് പെണ്ണിൻ്റെ അമ്മയ്ക്ക് വല്ലാത്ത ആശങ്ക
സാരമില്ലമ്മേ അമ്മ വാക്ക് കൊടുത്തോളു കല്യാണം കഴിയുന്ന ദിവസം ഞാൻ എൻ്റെ മോളേയും കൊണ്ട് പൊയ്ക്കോളാം അനിയന് ഒരു പാട് ഇഷ്ടപ്പെട്ട പെൺകുട്ടിയല്ലേ? ഞാൻ കാരണം കല്യാണം മുടങ്ങാൻ പാടില്ല
നെഞ്ചിൽ ഒരു നെരിപ്പോട് എരിയുന്നുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ യാണ് ഞാൻ പറഞ്ഞത്
അത് വേണ്ട ചേട്ടത്തീ കല്യാണത്തിന്മു ന്നേ എന്നെക്കുറിച്ച് ആശങ്കപ്പെടുന്ന കുടുംബത്തിലെ പെണ്ണ് എത്ര സുന്ദരിയാണെങ്കിലും എനിക്ക് വേണ്ട കെട്ടോ അമ്മേ” ചേട്ടത്തിയെയും മോളെയും പുറത്താക്കിയിട്ടുള്ള ഒരു വിവാഹവും എനിക്ക് വേണ്ടി ആലോചിക്കേണ്ട
അനിയൻ തീർത്ത് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ടെൻ്റെ കണ്ണ് നിറഞ്ഞു പോയി , ഞാൻ പേടിച്ചത് പോലൊന്നുമല്ല അജയേട്ടൻ മരിച്ചെങ്കിലും ഈ വീടും വീട്ടുകാരുമൊക്കെ എൻ്റെ സ്വന്തം തന്നെയാണ്
ഡാ അനൂപേ ഞാൻ നിന്നോടൊരു കാര്യം ആവശ്യപ്പെട്ടാൽ നീ അനുസരിക്കുമോ ?
സ്വന്തം മുറിയിലേക്ക് പോകാൻ സ്റ്റെയർകെയ്സ് കയറാൻ ഒരുങ്ങിയ അനിയൻ അമ്മയുടെ ചോദ്യം കേട്ട്തി രിഞ്ഞ് നിന്നു
എന്താമ്മേ ഇത് ? അമ്മ പറഞ്ഞിട്ടുള്ള എന്തേലും ഞാൻ അനുസരിക്കാതിരുന്നിട്ടുണ്ടോ?
എന്നാൽ ഞാൻ പറയുന്നു നീ ചേട്ടത്തിയെന്ന് ഇത് വരെ വിളിച്ച ലക്ഷ്മിയെ ഭാര്യയായി സ്വീകരിക്കണമെന്ന് പ്രായം കൊണ്ട് നിന്നെക്കാൾ മൂന്നാല് വയസ്സിന് ഇളയവളാണ് ലക്ഷ്മി
അമ്മ പറഞ്ഞത് കേട്ട് ഞാനും അനിയനും സ്തബ്ധരായി പോയി.
ഞങ്ങൾക്ക് രണ്ട് പേർക്കും പെട്ടെന്ന് ഉൾക്കൊള്ളാൻ പറ്റിയ കാര്യ മായിരുന്നില്ല അമ്മ പറഞ്ഞത് അത് കൊണ്ട് തന്നെ ഒന്നും മിണ്ടാതെ അനിയൻ മുകളിലെ റൂമിലേയ്ക്കും ഞാൻ എൻ്റെ റൂമിലേയ്ക്കും കയറി പോയി
ഇതെഴുതുന്നത് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് , ഇപ്പോൾ എൻ്റെ യൊപ്പം മോള് മാത്രമല്ല കൂടെ അനൂപും ഒന്നര വയസ്സുള്ള ഞങ്ങളുടെ മകൻ അർജ്ജുനുമുണ്ട്
ജീവിതം ഹാപ്പിയാണ് ❤️