Story written by Saji Thaiparambu
മകൾക്ക് ഇഷ്ടപ്പെട്ട ചോക്ളേറ്റും ഫ്രൂട്ട്സുമൊക്കെ വാങ്ങിക്കൊണ്ടാണ് അയാൾ മംഗലാപുരത്തുള്ള ,ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന മകളെ കാണാൻ പോയത്
താൻ ചെല്ലുന്ന വിവരം മുൻകൂട്ടി അറിയിക്കാതെയാണ്, മകൾ പഠിക്കുന്ന കോളേജ് സ്ഥിതി ചെയ്യുന്ന ആ നഗരത്തിൽ അയാൾ ട്രെയിൻ ഇറങ്ങിയത്
അവിടെ നിന്ന് കൊണ്ട് അയാൾ മകൾക്ക് ഫോൺ ചെയ്തു
മോളേ,, അച്ഛൻ,മാംഗ്ളൂർ സെൻട്രൽ സ്റ്റേഷനിലിറങ്ങിയിട്ടാണ് വിളിക്കുന്നത്, ഇവിടുന്ന് മോളുടെ ഹോസ്റ്റലിലേയ്ക്ക് വരാൻ ഏത് ബസ്സിലാണ് കയറേണ്ടത്,,
അത് കേട്ട മകൾ ഞെട്ടിപ്പോയി
അച്ഛനെന്തിനാ ഇങ്ങോട്ട് വന്നത്? അഞ്ച് മണിയ്ക്ക് നാട്ടിലേക്കൊരു ട്രെയിനുണ്ട്, അതിൽ കയറി തിരിച്ച് പോയ്ക്കോളു ,ഹോളി അവധിയ്ക്ക് ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്, അപ്പോൾ കാണാം,,
മകൾ പറഞ്ഞത് കേട്ട് അയാൾ വിളറിപ്പോയി
നീയെന്താ മോളേ,, ഇങ്ങനെ സംസാരിക്കുന്നത്?
അത് പിന്നെ അച്ഛാ,,, ഞാനിവിടെ എല്ലാരോടും പറഞ്ഞിരിക്കുന്നത് എൻ്റെ അമ്മ വിധവയാണെന്നാണ്
മോളേ ,,
അയാളുടെ തൊണ്ടക്കുഴിയിൽ നിന്നും പുറത്തേയ്ക്ക് വരാൻ കഴിയാതെ ഒരു നിലവിളി ഞെരിഞ്ഞമർന്നു.
അമ്മയും, ഞാനും സപ്പറേറ്റഡായെങ്കിലും നിൻ്റെ അച്ഛൻ ഇപ്പോഴും ജീവനോടെയിരിപ്പില്ലെ? പിന്നെന്തിനാ മോള് അങ്ങനെ പറഞ്ഞത്?
അയാൾ വേദനയോടെ ചോദിച്ചു.
നിങ്ങൾ പിരിയുന്നതിന് മുമ്പ്, പല പ്രാവശ്യം ഞാൻ അച്ഛൻ്റെ കാല് പിടിച്ച് പറഞ്ഞതല്ലേ?എന്നോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ രണ്ടാകരുതെന്നും അതെനിക്ക് അക്സപ്റ്റ് ചെയ്യാൻ കഴിയില്ലെന്നും എന്നിട്ടും നിങ്ങളത് ചെയ്തു, അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയമായിരുന്നല്ലോ എല്ലാത്തിൻ്റെയും തുടക്കം? പക്ഷേ ഞാനത് വിശ്വസിച്ചിരുന്നില്ല എന്നാൽ ഇപ്പോൾ അച്ഛൻ ജീവിക്കുന്നത് അമ്മ പറഞ്ഞ ആ സ്ത്രീയോടൊപ്പമല്ലേ?
മോളേ ,, അത് ,, അന്ന് എനിയ്ക്ക് അവരോട് അങ്ങനൊരു ബന്ധവുമില്ലായിരുന്നു പക്ഷേ ,നിൻ്റെ അമ്മയാണ് അവളുടെ ഭർത്താവിനെക്കൂടി തെറ്റിദ്ധരിപ്പിച്ച് അവളിൽ നിന്നകറ്റിയത് ,ഞാൻ കാരണമാണല്ലോ ആ പാവം സ്ത്രീ ഒറ്റയ്ക്കായതെന്ന കുറ്റബോധം കൊണ്ടാണ് ഞാനിപ്പോൾ അവരോടൊപ്പം താമസിക്കുന്നത് എന്ന് വച്ച് മോളെ ഞാൻ മറന്നില്ലല്ലോ എനിക്ക് സമയം കിട്ടിയപ്പോൾ ഞാൻ മോളെ കാണാൻ വന്നില്ലേ?
അതെ ,എന്ന് വച്ചാൽ അച്ഛനെ എനിക്ക് മുഴുവനായും കിട്ടില്ല, ആ സ്ത്രീയുടെയും, അവരുടെ മക്കളുടെയും ആവശ്യങ്ങളൊക്കെ കഴിഞ്ഞ് എപ്പോഴെങ്കിലും ഫ്രീയാകുമ്പോൾ അച്ഛൻ വരുമെന്നല്ലേ ?അങ്ങനെയൊരു പാർട്ട് ടൈം അച്ഛനെ എനിക്കാവശ്യമില്ല ,ഒറ്റ മകളായ ഞാൻ കൂടെപ്പിറപ്പുകളില്ലാത്തതിൻ്റെ കുറവ് അറിയാതിരുന്നത് എൻ്റെ അച്ഛനും അമ്മയും കളിക്കൂട്ടുകാരായി എന്നോടൊപ്പം ഉണ്ടായിരുന്നത് കൊണ്ടായിരുന്നു ഇപ്പോൾ ഞാൻ ഒറ്റയ്ക്ക് ജീവിച്ച് ശീലമായി ,ഇനിയങ്ങോട്ട് അങ്ങനെ തന്നെ ജീവിക്കാനാണ് എനിക്കിഷ്ടം ,അത് കൊണ്ട് അച്ഛനെന്ന അധികാരം വച്ച് ഇനിയെന്നെ കാണാൻ വരരുത്
മോളേ,, അറിവില്ലായ്മ കൊണ്ടാണ് നീയിങ്ങനൊക്കെ പറയുന്നത് ?എന്നെ ആശ്രയിക്കാതെ എൻ്റെ സഹായമില്ലാതെ നിനക്ക് മുന്നോട്ട് പഠിക്കാൻ കഴിയില്ല ,നിൻ്റെ അമ്മയെക്കൊണ്ട് കൂട്ടിയാൽ കൂടില്ല,,
അതോർത്ത് അച്ഛൻ തല പുകയ്ക്കണ്ട ഞാൻ എങ്ങനേലും പഠിച്ചോളാം ,ശരി ഞാൻ വയ്ക്കുവാ ,,
അഹങ്കാരത്തോടെ മകൾ ഫോൺ കട്ട് ചെയ്തപ്പോൾ അയാൾക്ക് നീരസം തോന്നി
അപ്പോഴേക്കും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ട്രെയിൻ ഒന്നാമത്തെ ഫ്ളാറ്റ്ഫോമിൽ എത്തിച്ചേരുമെന്ന അനൗൺസ്മെൻറ് വന്നു
പെട്ടെന്ന് തന്നെ ടിക്കറ്റെടുത്ത് അയാൾ ,ആ ട്രെയിനിൽ കയറി വിൻഡോ സീറ്റിൽ ഇടം പിടിച്ചു
മെല്ലെ മുന്നോട്ട് ഓടിത്തുടങ്ങിയ ട്രെയിൻ കുറച്ച് ദൂരം ഓടിക്കഴിഞ്ഞപ്പോൾ സിഗ്നൽ കിട്ടാതെ നിർത്തിയിട്ടു
അതൊരു റെയിൽവേ ഗേറ്റ് ഉള്ള ജംഗ്ഷനായിരുന്നു ,അലസമായി പുറത്തേയ്ക്ക് നോക്കിയ അയാൾ ആ കാഴ്ച കണ്ട് ഞെട്ടി
ഗേറ്റ് തുറക്കാനായി കാത്ത് കിടക്കുന്ന വാഹനങ്ങളുടെ കൂട്ടത്തിൽ സ്വിഗ്ഗിയുടെ ഡെലിവറിബാഗ് തോളിലിട്ട് അക്ഷമയോടെ ബൈക്കിൻ്റെ ആക്സിലേറ്ററിൽ മുറുകെ പിടിച്ചിരിക്കുന്ന തൻ്റെ മകൾ ?
ആ കാഴ്ച അയാളിൽ കുറ്റബോധം നിറച്ചു ,അവൾ തന്നെ കാണാതിരിക്കാൻ ആത്മനിന്ദയോടെ അയാൾ മുഖം വെiട്ടിച്ചു.