അങ്ങനെ കാത്തിരുന്ന നാൾ വന്നെത്തി. താലികെട്ടും കഴിഞ്ഞ് ഭക്ഷണം കഴിക്കുവാൻ പന്തിയിൽ ഞാനും അമ്മുവും വന്നിരുന്നു…

by pranayamazha.com
32 views

രചന: സുധിൻ സദാനന്ദൻ

===============

താലികെട്ടാൻ പോവുന്ന പെണ്ണിന്, ഫോൺ കയ്യിൽ കിട്ടിയില്ലെങ്കിൽ ഭ്രാന്താണെന്നും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫോണും കൂടെ കാണുമെന്ന് പലരും പറഞ്ഞിട്ടും എനിക്കതൊന്നും അമ്മുവിനെ വേണ്ടാന്ന് വെയ്ക്കാനുള്ള കാരണമായി തോന്നിയില്ല.

ഈ കാലത്ത് എല്ലാവരും അങ്ങനെയൊക്കെ തന്നെയാണ്. ആരുടെ കയ്യിലാണ് ഒരു സ്മാർട്ട് ഫോൺ ഇല്ലാത്തത്. പഴഞ്ചൻ ചിന്താഗതിക്കാർ, കല്യാണം മുടക്കികൾ ഞാനത് മനസ്സിൽ പറയുമ്പോൾ…പറയാനുള്ളത് ഞങ്ങൾ പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം…എന്നും പറഞ്ഞ് കല്യാണം മുടക്കികൾ ചിരിക്കുന്നുണ്ടായിരുന്നു.

അതൊന്നും ഞാൻ വകവെച്ചില്ല. ഞാനെന്റെ ഭാവി വധുവിനെ കിനാവ് കണ്ട് ദിവസങ്ങൾ കഴിച്ചുകൂട്ടി. അവളുടെ കുട്ടിത്തം വിട്ടുമാറാത്ത മുഖവും കുസൃതി നിറഞ്ഞ സംസാരവും, പെണ്ണ് കാണാൻ ചെന്നപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്തു.

ചാറ്റിംങും ഫോൺ വിളികളും…അവൾ എന്റെ പ്രിയപ്പെട്ടവളായി മാറുവാൻ അധികസമയം വേണ്ടിവന്നില്ല.

ആദ്യത്തെ റിംങിൽ തന്നെ ഫോൺ എടുക്കുന്ന അവൾ, ഞാൻ വിളിക്കുന്നതും കാത്ത് ഫോൺ കയ്യിൽ വെച്ചിരിക്കുകയാണെന്ന് പറയുമ്പോൾ, കല്യാണം മുടക്കികളെ ഒരു നിമിഷം ഞാൻ മനസ്സിൽ സ്മരിച്ചു പോയി, ഇത്രയും നല്ലക്കുട്ടിയായ എന്റെ അമ്മുവിനെ കുറിച്ച് മോശമായി പറഞ്ഞ് നടക്കുന്ന മ്ലേച്ഛന്മാർ…

അങ്ങനെ കാത്തിരുന്ന നാൾ വന്നെത്തി. താലികെട്ടും കഴിഞ്ഞ് ഭക്ഷണം കഴിക്കുവാൻ പന്തിയിൽ ഞാനും അമ്മുവും വന്നിരുന്നു. മറ്റുള്ളവരുടെ കല്യാണത്തിന് പോയി സദ്യ കഴിക്കുന്ന അത്ര സുഖമില്ല സ്വന്തം കല്യാണത്തിന് ഭക്ഷണം കഴിക്കുവാൻ.

എങ്ങനെ കഴിക്കണം…?എന്ത് കറികൾ ആദ്യം രുചിച്ച് നോക്കണം…? എന്നിങ്ങനെ എല്ലാം ക്യാമറമാൻ പറയും. ഒരു വിധം സദ്യ കഴിച്ചെന്ന് വരുത്തി പന്തിയിൽ നിന്നെഴുന്നേറ്റ് ഫോട്ടോയ്ക്ക് പോസ് ചെയ്യലും പിന്നെ മറ്റു കല്യാണ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അവസാനം ഞാൻ അലങ്കരിച്ച മണിയറയിൽ എത്തിപ്പെട്ടു.

അമ്മു വരുന്നതും കാത്ത് മുല്ലപ്പൂക്കളാൽ അലങ്കരിച്ച മെത്തയിൽ ഞാനങ്ങനെ മലർന്ന് കിടന്നു. നല്ല ക്ഷീണമുള്ളതുകൊണ്ട് ഉറങ്ങി പോവാനുള്ള സാധ്യത മുന്നിൽ കണ്ട് ഞാനെന്റെ ഫോണെടുത്ത് ലോക്ക് തുറന്നു…

ഒരുപാട് ആശംസകളും കല്യാണത്തിന് വരാൻ കഴിയാത്ത സുഹൃത്തുക്കളുടെ ക്ഷമ പറച്ചിലുകളും കൊണ്ട് ഇൻബോക്സ് നിറഞ്ഞിരിക്കുന്നു.

അപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്. കാര്യം ഞാനത്ര സജീവമല്ലെങ്കിലും വിവാഹശേഷം ഫേസ്ബുക്കിലെ സിങ്കിൾ സ്റ്റാറ്റസ് മാറ്റുന്ന ചടങ്ങിനായി ഫേസ്ബുക്ക് ഓപ്പൺ ചെയ്ത് നോട്ടിഫിക്കേഷൻ നോക്കുമ്പോൾ എന്റെ നല്ലപാതിയുടെ പോസ്റ്റിൽ എന്നെ ടാഗ് ചെയ്തിരിക്കുന്നു.

തുറന്നു നോക്കിയപ്പോൾ വിവാഹ ഫോട്ടോയാണ്. കൊച്ചുകള്ളി അപ്പോഴേക്കും പോസ്റ്റ് ചെയ്യ്തിരിക്കുന്നു. പെണ്ണുകാണൽ കഴിഞ്ഞപ്പോൾ തന്നെ അവളുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ്.

അതല്ലാതെ പിന്നീട് അവളുടെ ഐഡിയിൽ ഞാൻ കയറി നോക്കിയതും ഇല്ല. സമയം തള്ളി നീക്കുവാൻ അവളുടെ ഐഡിയിലെ പോസ്റ്റുകൾ ഒരോന്നും ഞാൻ നോക്കിയപ്പോഴാണ് കാര്യത്തിന്റെ കിടപ്പുവശം ഏറെക്കുറേ ഞാൻ മനസ്സിലാക്കിയത്.

അവസാനമായി അവൾ പോസ്റ്റ് ചെയ്തത് വായിച്ചു തീർന്നതും എന്റെ ബാല്യവും വാർദ്ധക്യവും വരെ പകച്ചു പണ്ടാരമടങ്ങി. അത് എന്താണെന്നല്ലേ…

ഇന്ന് എന്റെ ആദ്യരാത്രിയാണ് ചങ്ക്സ്. എനിക്ക് മുൻപരിജയം ഇല്ല. എനിക്ക് പേടിയുണ്ട്, കുറച്ച് ടിപ്സ് പറഞ്ഞ് തരാമോ…?

അവിടം കൊണ്ടൊന്നും തീർന്നില്ല. താഴെയുള്ള പോസ്റ്റുകൾ ഓരോന്നും ഞാൻ വായിച്ചു കൊണ്ടിരുന്നു…

ഇന്ന് ഏട്ടൻ ഫോണിലൂടെ ഉമ്മചോദിച്ചു. വിവാഹത്തിന് മുൻപ് ഉമ്മ കൊടുക്കുന്നത് തെറ്റാണോ ഫ്രണ്ട്സ്…?

സാരിയുടുത്ത് പഠിക്കുവാൻ അമ്മ പറഞ്ഞു. കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ ‘ത്രീ ഫോർത്ത്’ ഇടുവാൻ പാടില്ലേ ബോയ്സ്…?

എനിക്ക് മൂക്ക് കുത്തുവാൻ ആഗ്രഹമുണ്ട്. മൂക്കുത്തി എനിക്ക് ഭംഗി ഉണ്ടാകുമോ…മൂക്ക് കുത്തുമ്പോൾ ഒരുപാട് വേദനിക്കുമോ ഫ്രണ്ട്സ്…?

ഇന്ന് അമ്മയ്ക്കൊപ്പം പാചകം പഠിക്കുവാൻ ഞാൻ അടുക്കളിയിൽ കയറിയതാ. എന്റെ കൈ മുറിഞ്ഞു….എന്നൊരു തലവാചകത്തിന് താഴെ വിരലിൽ നിന്ന് ര* ക്തം പൊടിയുന്ന ഒരു ചിത്രവും…

പോസ്റ്റിന്റെ കമന്റിൽ എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിൽ തുറന്നു നോക്കിയപ്പോൾ എനിക്ക് ഒർമ്മ വന്നത് കുറച്ച് അകലെ കോ ഴിഫാം നടത്തുന്ന ബാസ്റ്റിൻ ചേട്ടനെയാണ്.

ആള് ഫാമിൽ കയറിയാൽ കോഴികൾ എല്ലാം അദ്ദേഹത്തിന് ചുറ്റും ഓടി കൂടുന്ന കാഴ്ച കൗതുകത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഇവിടെയും അത് തന്നെയാണ് അവസ്ഥ.

വേദനയുണ്ടോ…? അയ്യോ…എനിക്ക് ഇത് കണ്ട് സഹിക്കുന്നില്ല…ഹോസ്പിറ്റലിൽ പോയില്ലേ…? നന്നായി കെയർ ചെയ്യണേ…ഇൻഫെക്ഷൻ വരാതെ നോക്കണേ…എന്നിങ്ങനെയുള്ള ഒട്ടനവധി കമന്റുകൾ…

കോഴികളുടെ സംസ്ഥാന സമ്മേളനമായിരുന്നു അവിടെ നടന്നത്. മുഖപുസ്തകത്തിലെ കോഴികൾ എല്ലാം ഇവളുടെ കമന്റ് ബോക്സിൽ ഒത്തുകൂടിയിരിക്കുന്നു.

എന്തിനേറെ പറയുന്നു…ഓരോ ദിവസവും അവൾ കഴിക്കുന്ന ഭക്ഷണം എന്താണെന്നും ധരിക്കുന്ന വസ്ത്രം ഏതാണെന്നും ഇവളുടെ ഓൺലൈൻ ഫ്രണ്ട്സിനെല്ലാം അറിയാം. എല്ലാം അവൾ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തിരിക്കുകയാണ്.ഇവളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മണിയറയിലേക്ക് കുരിപ്പ് കയറി വരുന്നത്. അകത്ത് കയറി വാതിലടച്ച് ചാടിതുള്ളി അവളെന്റെ അടുത്ത് വന്നിരുന്നു.

നമുക്കൊരു സെൽഫിയെടുക്കാം ഏട്ടാ എന്നും പറഞ്ഞ് ഫോൺ മുകളിലേക്ക് പിടിക്കുന്നതും നാവ് പുറത്തേക്ക് നീട്ടി ഫോട്ടോ എടുക്കുവാൻ അവൾ റെഡിയായി നിന്നു. ഞാനും ആദ്യത്തെ ദിവസം തന്നെ വെറുപ്പിക്കണ്ട എന്ന് കരുതി ചിരിച്ച് കൊടുത്തു…

ചടപടാന്ന് എന്തൊക്കെയോ വേഗത്തിൽ ടൈപ്പ് ചെയ്ത് അവൾ അത് പോസ്റ്റ് ചെയ്തു. അമ്മൂസേ…നമുക്ക് കുറച്ചൊക്കെ സ്വകാര്യത വേണ്ടേ…?

സ്വകാര്യത ഉണ്ടല്ലോ സുധിയേട്ടാ, മുറിയുടെ വാതിൽ അടച്ചില്ലേ, ഇവിടെ നമ്മൾ മാത്രമല്ലേ ഉള്ളൂ…

അതല്ല അമ്മു, മുഖപുസ്തകത്തിലെ നിന്റെ പോസ്റ്റുകളെ പറ്റിയാണ് ഞാൻ പറഞ്ഞത്. ഇതൊക്കെ കുറച്ച് മോശമല്ലേ…?

എന്ത് മോശം. എനിക്ക് അതൊന്നും മോശമായി തോന്നുന്നില്ല. ഇപ്പൊ ഞാൻ എടുത്ത ഫോട്ടോ ‘ഞങ്ങൾ ആദ്യരാത്രിയിലേക്ക് കടക്കുവാ ‘
എന്ന് പറഞ്ഞാണ് പോസ്റ്റ് ചെയ്തത്. ഇതൊക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവുന്നതല്ലേ, പിന്നെ എന്തിനാ ഇത്ര നാണക്കേട്…?

ഇതും കൂടി കേട്ടപ്പോൾ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയായി. നല്ല ക്ഷീണം ഉണ്ടെന്ന് പറഞ്ഞ് കട്ടിലിന്റെ പകുതി ഭാഗം അവൾക്ക് വിട്ട് കൊടുത്ത്, ഇനി എന്താകും എന്റെ ജീവിതം എന്ന് ആലോചിച്ച് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.

രാവിലെ ഉറങ്ങി എണീറ്റ് നോക്കുമ്പോൾ, ഓട്ട മത്സരത്തിൽ വലത് കാല് മുന്നോട് വെച്ച് റെഡി പറയാൻ കാത്തു നില്ക്കുന്ന ഉസൈൻ ബോൾട്ടിനെപോലെ അവൾ കിടന്നുറങ്ങുകയാണ്. അവളെ വിളിച്ച് എണീപ്പിച്ച് അടുക്കളയിലേക്ക് പറഞ്ഞു വിട്ടു.

ചായ വരുന്നതും പ്രതീക്ഷിച്ച് മുറിയിലിരുന്ന് മൂട്ടിൽ വേര് ഇറങ്ങാറായപ്പോൾ ഞാൻ പതിയെ അവളെ അന്വേഷിച്ച് മുറിയ്ക്ക് പുറത്തിറങ്ങി. അടുക്കളയിൽ എത്തി നോക്കിയപ്പോൾ അവൾ അവിടെ ഇല്ല. ഈ കുരിപ്പ് ഇതെവിടെ പോയി എന്നാലോചിച്ച് വീടിന്റെ ഉമ്മറത്തെത്തിയപ്പോൾ അവളുടെ സംസാരം കേൾക്കുന്നുണ്ട്.

ചുറ്റിലും കണ്ണോടിച്ചപ്പോൾ അവൾ അതാ കുറേ കുട്ടികളുടെ ഒപ്പം ഒരു നായക്കുട്ടിയെയും കയ്യിലെടുത്ത് സെൽഫി എടുത്ത് കളിക്കുന്ന കാഴ്ചകണ്ട്, എന്റെ അടിമുടി കലി കയറി വന്നെങ്കിലും ഞാനൊന്നും പറഞ്ഞില്ല.

പതിവുപോലെ അമ്മുടെ അടുത്ത് പോയി ചായ ചോദിച്ച എനിക്ക് നേരെ മത്തങ്ങ പോലെ മുഖം വീർപ്പിച്ച് അമ്മ ചായ ഗ്ലാസ്സ് തീൻമേശയിൽ ഒറ്റ കുത്ത്.

ദഹിപ്പിക്കുന്ന അമ്മയുടെ നോട്ടത്തിന്റെ പൊരുൾ ‘എവിടന്ന് കിട്ടിയെടാ ഈ സാധനത്തെ’ എന്നാണെന്ന് എനിക്ക് മനസ്സിലായി. പറ്റി പോയമ്മേ ഇനി സഹിച്ചല്ലേ പറ്റൂ…എന്ന് ഞാനും മനസ്സിൽ പറഞ്ഞു.

ദിവസങ്ങൾ കടന്നു പോവുംതോറും ക്ഷമയുടെ നെല്ലി പലക ഞാൻ കണ്ടുതുടങ്ങി. സഹിക്കെട്ട് അവൾക്ക് രണ്ടെണ്ണം പൊട്ടിച്ചാലോ എന്നുവരെ ഞാൻ ചിന്തിക്കാതിരുന്നില്ല.

പിന്നെ ചെയ്യാതിരുന്നത്, അവൾ എങ്ങാനും ഭർത്താവ്വ് എന്നെ മർദ്ദിച്ചു എന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടാൽ, പോലീസ് എന്നെ പിടിച്ചു കൊണ്ടുപോയി ഇടിക്കുന്ന രംഗം ഓർത്തപ്പോൾ ഞാനൊന്നും ചെയ്തില്ല. ഇത് പണ്ടാരോ പറഞ്ഞ പോലെ വേലീയിൽ കിടന്ന പാമ്പിനെ എടുത്ത് വേണ്ടാത്തിടത്ത് കൊണ്ട് വെച്ച അവസ്ഥയായി എന്റേത്.

ഇനി എന്ത് ചെയ്യും എന്നറിയാതെ നിലാവിൽ അഴിച്ച് വിട്ട കോഴിയെ പോലെ തേരാപാര നടക്കുമ്പോഴാണ് യാത്ര എന്ന മാഗസിനിൽ “ചലഞ്ചിംങ് ട്രിപ്പ് ” എന്ന തലവാചകത്തിൽ ടിബറ്റൻ മലനിരയിൽ ഇലക്ട്രിസിറ്റിയും മൊബൈൽ സിഗ്നൽ പോലും ഇല്ലാത്ത പ്രദേശത്ത് ഒരു കൊച്ചു വീട്ടിൽ 15 ദിവസം താമസം…എന്ന കിടിലൻ ഫീച്ചർ കണ്ണിൽ ഉടക്കിയത്.

പണച്ചിലവ് കുറച്ച് അധികമായാലും അവളുടെ ഈ മൊബൈൽ മാനിയ മാറ്റിയെടുക്കാൻ ഇതിനേക്കാൾ നല്ല വഴി വേറെ ഇല്ലെന്ന് മനസ്സിലാക്കിയ ഞാൻ, അവളെ സ്നേഹത്തോടെ അരികിൽ ചേർത്ത് പിടിച്ച് നമ്മൾ ഹണിമൂൺ ട്രിപ്പ് പോവുന്നു…എന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ കുഞ്ഞ് നക്ഷത്രങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു.

എവിടേയ്ക്കാണ്, എപ്പോഴാണ് നമ്മൾ പോവുന്നത് ഇത്തരം ചോദ്യങ്ങൾ വഴിയ്ക്ക് വന്നെങ്കിലും, ടിബറ്റനിലെ പ്രകൃതി മനോഹാരിതയെ നേരിട്ട് കാണുവാൻ എന്നു മാത്രം പറഞ്ഞ് അതിവിദഗ്ധമായി ഞാനതിൽ നിന്ന് ഒഴിഞ്ഞുമാറി.

റിംങ് ചെയ്യുന്ന ഫോണെടുത്ത് നോക്കുമ്പോൾ ഏറ്റവും അടുത്ത സുഹൃത്ത് മനുവാണ്. ഫോൺ ചെവിയിൽ വെച്ച് ഹലോ പറയുന്നതിന് മുൻപേ തന്നെ, അവൻ ഹണിമൂൺ ട്രിപ്പിനെ കുറിച്ച് എന്നോട് ഇങ്ങോട്ട് പറഞ്ഞു തുടങ്ങി.

എങ്ങനെ അറിഞ്ഞിട്ടുണ്ടാവും എന്ന് കൂടുതൽ ചിന്തിക്കണ്ട കാര്യമില്ലല്ലോ. എന്റെ പ്ലാനിംങിനെ കുറിച്ച് ഒരു വിധം അവന് സൂചന നല്കി ഫോൺ കട്ടാക്കി. ഞാൻ വീണ്ടും പത്രം വായന തുടങ്ങി.

ഹണിമൂൺ ട്രിപ്പിന് പോവുന്നതിന് മുമ്പ് കുറച്ച് സാധനങ്ങൾ വാങ്ങിക്കണം, നമുക്ക് ഷോപ്പിംങിന് പോവാം എന്ന ആവശ്യവുമായി അവളെന്റെ അരികിലെത്തിയത്. അത് ശരിയാണെന്ന രീതിയിൽ ഞാനും ഷോപ്പിംങിനായി അവളുടെ ഒപ്പം ഒരുങ്ങിയിറങ്ങി.കാറിൽ പോവുമ്പോഴും ഫോണിൽ കളിച്ചു കൊണ്ടിരിക്കുന്ന അവളോട് ദേഷ്യം തോന്നിയെങ്കിലും, കളിച്ചോ…കളിച്ചോ…രണ്ടീസം കൂടിയേ ഉള്ളൂ ഈ കളിയെന്നും പറഞ്ഞ് മനസ്സിൽ ഞാൻ ഊറി ചിരിക്കുകയായിരുന്നു.

വൈകുന്നേരമായതിനാൽ എല്ലായിടത്തും നല്ലരീതിയിലുള്ള തിരക്കുണ്ട്. കാർ ഒരിടത്ത് ഒതുക്കി നിർത്തി. കടകൾ ഓരോന്നും കയറി ഇറങ്ങി സാധനങ്ങൾ വാങ്ങി. ഒരു വിധം എല്ലാം വാങ്ങി കഴിഞ്ഞ് തിരികെ കാറിന്റെ അരികിലേക്ക് റോഡ് മുറിച്ച് കടക്കുവാൻ തുടങ്ങിയപ്പോൾ അമ്മുവിനോട്…ഇപ്പോഴെങ്കിലും ഫോണൊന്ന് എടുത്ത് വയ്ച്ചൂടേ…എന്ന് ശകാരത്തിന്റെ സ്വരത്തിൽ ഞാൻ പറഞ്ഞിട്ടും അവൾ അത് അനുസരിച്ചില്ല.

വാഹനങ്ങൾ തിങ്ങി നിറഞ്ഞ റോഡിന്റെ പകുതി ഭാഗം മുറിച്ച് കടന്ന് പിന്നിലുള്ള അമ്മുവിനെ ഞാനൊന്ന് നോക്കി. അവൾ മൊബൈലിൽ നോക്കി നടക്കുകയാണ്. ഒരു വാഹനം അതിവേഗത്തിൽ അവളുടെ നേർക്ക് വരുന്നത് കണ്ട്, കയ്യിലുള്ള കവറുകൾ താഴെയിട്ട് ഓടിയെത്തി അവളെ പിടിച്ച് മാറ്റുന്നതിനിടയിൽ മറ്റൊരു വാഹനം എന്നെ ഇടിച്ച് താഴെയിട്ടു.

വലത് കൈയ്ക്ക് നല്ല വേദന. വീഴ്ചയിൽ നെറ്റിയിലുണ്ടായ മുറിവിൽ നിന്ന് ര ക്തം പൊടിയുന്നുണ്ട്…

പ്ലാസ്റ്ററിട്ട കൈയിലേക്ക് നോക്കി ആശുപത്രി കിടക്കയുടെ അരികിൽ അമ്മുവും ഇരിക്കുന്നുണ്ട്. സന്ദർശകരായി കൂട്ടുകാരും ബന്ധുക്കളും വരുന്നുണ്ട്. അമ്മ ചായ വാങ്ങിക്കാൻ പുറത്തു പോയപ്പോൾ, അവളോടുള്ള ദേഷ്യമെല്ലാം കയ്യിലെ വേദന കാരണം പുറത്തു വന്നു…

നീ ഒരാൾ കാരണമാണ് എനിക്ക് ഈ ഗതി വന്നത്. നിന്നെ രക്ഷിയ്ക്കാൻ വന്നപ്പോൾ…ഞാൻ ഒരുപാട് പറഞ്ഞതാ ഫോൺ എടുത്ത് വയ്ക്കുവാൻ…നീ കേട്ടില്ല…ഇങ്ങനെ ഒരു സാധനത്തെയാണല്ലോ എനിക്ക് കിട്ടിയത്. അമ്മ ഉള്ളത് കൊണ്ട് മാത്രമാണ് ഞാനൊന്നും പറയാതിരുന്നത്.

നിനക്ക് സ്നേഹിക്കാനറിയുമോ നിന്റെ ഭർത്താവും കുട്ടിയും എല്ലാം നിന്റെ കയ്യിലിരിക്കുന്ന ഈ ഫോണല്ലേ…കുറച്ച് ദിവസം കൊണ്ട് തന്നെ നിന്റെ ഒപ്പമുള്ള ജീവിതം എനിക്ക് മടുത്തു…

അമ്മു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി ഇരിക്കുകയാണ്. കണ്ണീർ പൊഴിക്കുകയാണവൾ…കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ കയ്യിലുള്ള ഫോൺ എന്റെ അരികിലേക്ക് നീക്കിവെയ്ച്ച് എന്നോട് ഇതുവരെ പറയാത്ത അവളുടെ ജിവിതത്തിലെ ഏഡുകൾ ഓരോന്നായി വായിക്കുവാൻ തുടങ്ങി…

സ്നേഹിക്കാനോ മനസ്സ് തുറന്നൊന്ന് സംസാരിക്കുവാൻ പോലും ആരും ഇല്ലായിരുന്നു സുധിയേട്ടാ എനിക്ക്. സത്യസന്ധനായതുകൊണ്ട് എപ്പോഴും സ്ഥലമാറ്റം കിട്ടുന്ന സർക്കാർ ഉദ്യോഗസ്ഥനായിരുന്നു എന്റെ അച്ഛൻ.

പലപല സ്കൂളിലിയായുള്ള പഠനം. കൂടെ ചേർത്തു വയ്ക്കാൻ കൂട്ടുകാരോന്നും എനിക്ക് ഉണ്ടായിരുന്നില്ല. അതായിരുന്നു സാഹചര്യം. പിറന്നാൾ സമ്മാനമായി കയ്യിൽ കിട്ടിയ മൊബൈൽ ഫോണിലൂടെയാണ് ഞാൻ പിന്നീട് ലോകത്തെ കാണാൻ തുടങ്ങിയത്.

ആരെന്നോ എന്തെന്നോ അറിയാത്ത ഒരുപാട് കൂട്ടുകാർ. എന്നിലേക്ക് ശ്രദ്ധ ആകർഷിക്കുവാൻ വേണ്ടിയായിരുന്നു അത്തരം പോസ്റ്റുകൾ ഞാൻ ഇട്ടത്. അവരുടെ കൂടെ ചിലവിടുന്ന സമയമായിരുന്നു എന്റെ സന്തോഷം.

വർഷങ്ങൾ കഴിയവെ എന്റെ ഒരു കൂട്ടുകാരൻ, അതിനപ്പുറം എന്റെ ശരീരത്തിലെ ഒരു അവയവമായി കഴിഞ്ഞിരുന്നു ഈ ഫോൺ. ഈ സ്വഭാവം മാറ്റുവാൻ ആഗ്രഹമുണ്ടെങ്കിലും എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല സുധിയേട്ടാ…

അവൾ പറഞ്ഞതെല്ലാം കേട്ടു കഴിഞ്ഞ്, കരയുന്ന അവളെ എന്നിലേക്ക് ഞാൻ ഇടതു കയ്യിനാൻ ചേർത്ത് പിടിച്ച് അവളുടെ മൂക്കിൻ തുമ്പിൽ തിളങ്ങുന്ന മൂക്കുത്തിയിൽ നോക്കി പറഞ്ഞു. എന്റെ അമ്മൂട്ടിയ്ക്കു എല്ലാം തുറന്നു പറയാനും സ്നേഹിക്കാനും പിണങ്ങാനും അടികൂടുവാനും ഇനി ഞാനുണ്ട്…

സോഷ്യൽ മീഡിയയും ഫോണും എല്ലാം തീരെ ഉപയോഗിക്കരുത് എന്നല്ല, തന്റെ ചുറ്റിലുമുള്ള സ്നേഹിക്കുന്നവരെ കണ്ടില്ലാന്ന് നടിച്ച് ഓൺലൈൻ സൗഹൃദം തേടി പോവരുത്.

ജീവിതത്തിൽ എല്ലാവർക്കുമുള്ള കാര്യങ്ങളായാലും പോസ്റ്റുകളുടെ നിലവാരം, അത് നമ്മുടെ മാത്രം യുക്തിയാണ്.

അവളുടെ കരയുന്ന കണ്ണുകൾ തുടച്ച്, നമുക്ക് ഒരു സെൽഫി എടുത്താലോ അമ്മുസേ എന്ന് ഞാൻ പറയുമ്പോൾ, തല ഉയർത്തി കവിളിൽ നുണകുഴികൾ തെളിഞ്ഞ് നില്ക്കുന്നുണ്ടായിരുന്നു.

അല്പസമയത്തെ ആലോചനയ്ക്ക് ശേഷം എന്തോ ബാഗിൽ തിരയുന്ന അമ്മുവിനോട് കാര്യം തിരക്കിയപ്പോൾ…

പ്ലാസ്റ്റ്റിൽ “Get well Soon” ( വേഗം സുഖം ആകട്ടെ) എന്ന് എഴുതിയിട്ട് ഫോട്ടോ എടുക്കാം…എന്നാലെ ഒരു ഇത് ഉണ്ടാവൂന്ന്…അതിന് വേണ്ടിയാണ് പേന അന്വേഷിച്ചതെന്ന് അവൾ പറയുമ്പോൾ….

മണിച്ചിത്രത്താഴിൽ ലാലേട്ടന്റെ അടുത്ത് തിലകൻ പറയുന്ന ഡയലോഗാണ് എനിക്കപ്പോൾ ഓർമ്മ വന്നത്…’ഇതിന് പരിഹാരല്യാ ഈസ് ഇൻക്യൂരബിൾ’

You may also like

Leave a Comment